പരത്തിയ ജീവി ‘കടുവ’ തന്നെയെന്നു വനം വകുപ്പ്. പായം പഞ്ചായത്തിലെ വിളമന കൂമൻതോടിൽ കണ്ടെത്തിയ കാലടയാളം കടുവയുടേതെന്നു തളിപ്പറമ്പ് റേഞ്ചർ പി.രതീശന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണു സ്ഥിരീകരിച്ചത്.
ഇതോടെ ഉളിക്കൽ, പായം പഞ്ചായത്തുകളിലെ 9 വാർഡുകളിൽ ഒറ്റയ്ക്കുള്ള യാത്രയടക്കം വിലക്കിക്കൊണ്ട് ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദേശം നൽകി.കടുവ കടന്നു പോകാൻ സാധ്യതയുള്ള വിവിധ കേന്ദ്രങ്ങളിൽ വനം വകുപ്പ് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്തി.ഇന്നലെ രാവിലെയാണ് കൂമൻതോട് തോടിന്റെ അരികിൽ 2 ഇടത്ത് കാൽപാദത്തിന്റെ അടയാളങ്ങൾ പതിഞ്ഞതായി കണ്ടെത്തിയത്.
കടുവ വെള്ളം കുടിക്കാൻ ഇറങ്ങിയതാകാം എന്നാണു നിഗമനം. ഇന്നലെ പുലർച്ചെ 5ന് ഉളിക്കൽ – പെരിങ്കരി മലയോര ഹൈവേ റോഡ് മുറിച്ചു കടന്നു കടുവ ഓടുന്നത് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവ് കണ്ടിരുന്നു. വിളമന കുന്നിൽ ടാപ്പിങ് നടത്തുകയായിരുന്ന തൊഴിലാളികൾ കുറുക്കന്മാരുടെ ശബ്ദവും കേട്ടിരുന്നു.
ഇതോടെ പ്രദേശത്ത് ടാപ്പിങ് നിർത്തി. തൊഴിലുറപ്പ് തൊഴിലാളികളും ഭയന്നു മടങ്ങി. ക്ഷീരകർഷകരുടെ പാൽ അളവും ആശങ്കയിലായി. പുറവയൽ മൂസാൻപീടികയിൽ ശനി പുലർച്ചെ റോഡ് മുറിച്ചു കടന്നു വയത്തൂർ ഭാഗത്തേക്കു നീങ്ങിയതായി നാട്ടുകാർ കണ്ട കടുവയാണ് ഇന്നലെ വിളമന മേഖലയിൽ എത്തിയതെന്നാണു കരുതുന്നത്.
സിഐമാരായ കെ.ജെ.വിനോയ്(ഇരിട്ടി), കെ.സുധീർ കല്ലൻ (ഉളിക്കൽ), എസ്ഐമാരായ പി.സി.വില്ലി, ടി.ജി.അശോകൻ, ഫോറസ്റ്റർമാരായ കെ.ജിജിൽ (ഇരിട്ടി), കെ.പി.വിജയനാഥ് (ശ്രീകണ്ഠാപൂരം), ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കെ.പി.മുകേഷ്, പി.കൃഷ്ണശ്രീ, ഷിജിൽ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും വനപാലകരും അഗ്നിരക്ഷാ സേനയും സ്ഥലത്തു നിലയുറപ്പിച്ചിട്ടുണ്ട്.
സുരക്ഷാ കാരണങ്ങളാൽ വിപുലമായ തിരച്ചിൽ നടത്തിയിട്ടില്ല. ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഷാജി, വൈസ് പ്രസിഡന്റ് ആയിഷ ഇബ്രാഹിം, അംഗങ്ങളായ ടോമി ജോസഫ്, സുജ ആഷി, പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വിനോദ് കുമാർ, സ്ഥിരം സമിതി അധ്യക്ഷരായ വി.പ്രമീള, പി.എൻ.ജെസി, അംഗം ബിജു കോങ്ങോടൻ, പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കെ.ബാലകൃഷ്ണൻ, സിഡിഎസ് അധ്യക്ഷ സ്മിതാ രജിത്ത് എന്നിവരും സ്ഥലത്തെത്തി.