തിരുവനന്തപുരം: എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയിലെ (KTU) എസ് 5 (2024 അഡ്മിഷൻ) വിദ്യാർഥികൾക്കുള്ള ഇയർ ബാക്ക് സിസ്റ്റം താൽക്കാലികമായി ഒഴിവാക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. വിദ്യാർഥി സംഘടനകളുടെ ആവശ്യപ്രകാരം ഉന്നതവിദ്യാഭ്യാസ മന്ത്രി ഇടപെട്ടതിനെത്തുടർന്നാണ് നടപടി. ഇതിലൂടെ 2024-ലെ ബോർഡ് ഓഫ് ഗവേണൻസ് തീരുമാനം റദ്ദാക്കുകയായിരുന്നു.
ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷകളിൽ നിന്ന് 18 ക്രെഡിറ്റ് നേടാത്തവർക്ക് അഞ്ചാം സെമസ്റ്ററിലേക്ക് പ്രവേശനം നിഷേധിക്കുന്ന രീതിയാണ് ഇതോടെ ഇല്ലാതായത്. വിദ്യാർഥി പ്രതിഷേധങ്ങളെത്തുടർന്നാണ് തീരുമാനം. ഇയർ ബാക്ക് സിസ്റ്റം പൂർണ്ണമായും പിൻവലിക്കും വരെ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകുമെന്ന് വിദ്യാർഥി സംഘടനകൾ വ്യക്തമാക്കി.
