കണ്ണൂർ: മുൻ ആരോഗ്യ മന്ത്രി വീണ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിലെ തുടരന്വേഷണം തുടങ്ങി എസ്ഐടി. ആദ്യമായി പരാതിക്കാരായ വീണാ ജോർജിന്റെയും ഗൺമാന്റെയും മൊഴി രേഖപെടുത്തും. സംഭവം നടന്ന കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.
കെഎസ്യു പ്രവർത്തകർക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കുമോയെന്നും എസ് ഐ ടി പരിശോധിക്കും. കെഎപി നാലാം ബറ്റാലിയൻ കമാന്റന്റ് യു പ്രേമന്റെ നേതൃത്വത്തിലാണ് തുടരന്വേഷണം നടത്തുന്നത്.
ഫെബ്രുവരി 25 ആയിരുന്നു കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണ ജോർജിനെതിരെ കരിങ്കൊടി പ്രതിഷേധം നടന്നത്. സംഭവത്തിൽ അഞ്ച് കെഎസ്യു പ്രവർത്തകർ അറസ്റ്റിലായിരുന്നു. മന്ത്രിക്ക് പരുക്കേറ്റതിനെ തുടർന്ന് കെഎസ്യു പ്രവർത്തകർക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു. ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേൽപ്പിച്ചെന്നായിരുന്നു മുൻ മന്ത്രിയുടെ ഗൺമാന്റെ പരാതി. എന്നാൽ കരിങ്കൊടി പ്രതിഷേധത്തിനിടെ ഉന്തുംതള്ളും മാത്രമാണ് ഉണ്ടായതെന്ന് വീണാ ജോർജിന്റെ മൊഴി നൽകുകയായിരുന്നു.
