കൊയിലാണ്ടി: കോഴിക്കോട്-കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന കൃതിക ഗ്രൂപ്പിന്റെ സ്വകാര്യ ബസ് ദേശീയപാതയിലൂടെ തെറ്റായ ദിശയിൽ കിലോമീറ്ററുകളോളം സഞ്ചരിച്ചത് വൻ അപകടഭീഷണിയുയർത്തി. കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ബസ് റോഡ് നിർമാണത്തെ തുടർന്നുണ്ടായ ഗതാഗതക്കുരുക്ക് മറികടക്കാനാണ് പൂക്കാട്ടുനിന്ന് എതിർദിശയിലേക്ക് പ്രവേശിച്ചത്.
എതിർദിശയിലൂടെ അഞ്ചു കിലോമീറ്ററിലേറെ ദൂരമാണ് ബസ് ജീവൻ പണയം വെച്ച് പാഞ്ഞത്. റോഡിലുണ്ടായിരുന്ന മറ്റ് വാഹനങ്ങൾ പെട്ടെന്ന് വെട്ടിച്ചുമാറ്റിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. ബസിന്റെ ഉത്തരവാദിത്തമില്ലാത്ത ഡ്രൈവിങ്ങിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ മോട്ടോർ വാഹന വകുപ്പും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
