കോഴിക്കോട്: പതിനൊന്നു വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കടയുടമയ്ക്ക് ഇരുപത് വർഷം കഠിനതടവും മുപ്പതിനായിരം രൂപ പിഴയും വിധിച്ച് കോടതി. വടകര കൈനാട്ടി ചേക്കിന്റെവിടെ വീട്ടിൽ നാസറിനെയാണ് (53) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ശിക്ഷിച്ചത്. പോക്സോ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാനിയമപ്രകാരവുമാണ് ഈ വിധി.
2022-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതിയുടെ കടയിലേക്ക് മിഠായി വാങ്ങാൻ പോയ പതിനൊന്നുകാരനെ കടയ്ക്കകത്തേക്ക് കൂട്ടിക്കൊണ്ടുപോയി നാസർ പീഡിപ്പിക്കുകയായിരുന്നു. കുട്ടി വിവരം വീട്ടിൽ അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. പയ്യോളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സർക്കിൾ ഇൻസ്പെക്ടർ സുഭാഷ് ബാബു കെ.സി.യാണ് അന്വേഷണം നടത്തിയത്. പ്രൊസിക്യൂഷന് വേണ്ടി അഡ്വ. ജെതിൻ പി. ഹാജരായി.
