കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ വീണ്ടും ചികിത്സാപ്പിഴവ് ആരോപണം. പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞുവെന്നാണ് പരാതി. കുട്ടിയുടെ തുടർചികിത്സയിലും വീഴ്ചയുണ്ടായെന്ന് കുടുംബം ആരോപിച്ചു. മേപ്പയ്യൂർ സ്വദേശി രാഹുൽ-രാഖി ദമ്പതികളുടെ കുഞ്ഞിന്റെ കൈ ആണ് പ്രസവത്തിനിടെ ഒടിഞ്ഞത്.
ഈ മാസം ആറാംതീയതി ആയിരുന്നു രാഖിയുടെ പ്രസവം. കുഞ്ഞിന്റെ ഇടതുകൈയുടെ തോളിന് പരിക്കേറ്റെന്ന് പറഞ്ഞ് എൻഐസിയു യൂണിറ്റിൽ അഡ്മിറ്റ് ആക്കുകയായിരുന്നു. കുഞ്ഞിന്റെ കൈക്ക് പ്ലാസ്റ്റർ ഇട്ടെങ്കിലും പിന്നീട് പരിശോധന നടന്നില്ലെന്നാണ് പരാതിയിൽ പറയുന്നത്. ഓർത്തോ വിഭാഗം ഡോക്ടർ പരിശോധിച്ച് ബാൻഡേജ് ചുറ്റിയെന്നും രണ്ട് ദിവസം കഴിഞ്ഞ് പരിശോധിക്കാൻ പറഞ്ഞെങ്കിലും ഡോക്ടർ വന്നിരുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു. അതേസമയം തങ്ങളുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് മെഡിക്കൽ കോളേജ് സുപ്രണ്ടിന്റെ വിശദീകരണം.
