ആലപ്പുഴ : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ പോക്കറ്റടി. ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബാബു പ്രസാദിന്റെ കൈവശമുണ്ടായിരുന്ന 5000 രൂപയാണ് യാത്രയ്ക്കിടെ നഷ്ടമായത്. ജില്ലാ അതിർത്തിയായ കൃഷ്ണപുരത്തെ സ്വീകരണത്തിനിടെയാണ് പണം നഷ്ടമായത്. പോക്കറ്റടിക്കാർ ഭാരത് ജോഡോ യാത്രയ്ക്കിടെ നുഴഞ്ഞുകയറിയ സംഭവം മുൻപും റിപ്പോർട്ട് ചെയ്തിരുന്നു. തിരുവനന്തപുരം നേമത്തുവച്ച് തമിഴ്നാട്ടുകാരായ നാലു പേർ ഭാരത് ജോഡോ യാത്രയ്ക്കിടെ പോക്കറ്റടിക്കാൻ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
തിരുവനന്തപുരത്തും കൊല്ലത്തും ആവേശമുയർത്തിയ ഭാരത് ജോഡോ യാത്ര ഇന്നു രാവിലെയാണ് കൃഷ്ണപുരത്തുവച്ച് ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചത്. രാഹുൽ ഗാന്ധി നയിക്കുന്ന പദയാത്ര 4 ദിവസമാണ് ജില്ലയിൽ ഉണ്ടാകുക. 20ന് അരൂരിൽ സമാപിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ജില്ലയിലെ പര്യടനത്തിൽ 9 സ്ഥലങ്ങളിൽ പൊതുയോഗങ്ങളും കലാപരിപാടികളും നടക്കും. യോഗങ്ങളിൽ ദേശീയ നേതാക്കൾ ഉൾപ്പെടെ പ്രസംഗിക്കും. എല്ലാ ദിവസവും സമാപന വേദികളിൽ മാത്രം രാഹുൽ ഗാന്ധി ലഘുപ്രസംഗം നടത്തും.
ഓച്ചിറ ക്ഷേത്രത്തിനു വടക്ക്, കായംകുളം ജിഡിഎം ഓഡിറ്റോറിയത്തിനു മുന്നിൽ, എൻടിപിസി ജംക്ഷൻ, ഒറ്റപ്പന, വണ്ടാനം മെഡിക്കൽ കോളജിനു സമീപം, പാതിരപ്പള്ളി കാമിലോട്ട് കൺവൻഷൻ സെന്റർ, കണിച്ചുകുളങ്ങര ജംക്ഷൻ, കുത്തിയതോട് ജംക്ഷൻ, അരൂർ പള്ളി ജംക്ഷൻ എന്നിവിടങ്ങളിലാണ് പൊതുയോഗങ്ങൾ.