പാലക്കാട്: കൊലവിളി പ്രസംഗത്തില്‍ ബി.ജെ.പി പാലക്കാട് ജില്ല നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. കോണ്‍ഗ്രസ് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കൊലവിളി പ്രസംഗത്തിൽ ബി.ജെ.പി ജില്ല അധ്യക്ഷന്‍ പ്രശാന്ത് ശിവന്, ജില്ല ജനറല്‍ സെക്രട്ടറി ഓമനക്കുട്ടന് എന്നിവര്‍ക്കെതിരെയാണ് കേസ്. വിഡിയോ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് നടപടി.
ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച വ്യാപക പ്രതിഷേധം നടന്നിരുന്നു. ഓമനക്കുട്ടനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച കോണ്‍ഗ്രസ് പരാതി നല്‍കുകയും ചെയ്തു. പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ് പാലക്കാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി.വി. സതീഷാണ് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം എം.എല്‍.എ ഓഫിസിലേക്ക് ബി.ജെ.പി നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ഓമനക്കുട്ടന്റെ ഭീഷണി പ്രസംഗം.
അതേസമയം, പ്രതിഷേധങ്ങള്‍ക്കു പിന്നാലെ പാലക്കാട്ട് വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം പൂര്‍ത്തിയായതായി ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസ് പറഞ്ഞു. പാര്‍ട്ടി ഓഫിസ് കേന്ദ്രീകരിച്ചുള്ള മാര്‍ച്ചും പ്രകോപനപരമായ പ്രസംഗങ്ങളും ഒഴിവാക്കണമെന്ന് സര്‍വകക്ഷി യോഗത്തില്‍ പൊലീസ് ആവശ്യപ്പെട്ടു. പങ്കെടുത്ത പാര്‍ട്ടി പ്രതിനിധികള്‍ ആവശ്യം അംഗീകരിച്ചെന്ന് ഡിവൈ.എസ്.പി വ്യക്തമാക്കി.