കാസർകോട്: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ഉദുമ സ്വദേശിനിയിൽ നിന്ന് 13.16 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കോട്ടയം ആനിക്കാട് സ്വദേശി ആന്റണി വിൻസന്റിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈക്കോടതി വഴി വിവാഹമോചനം വേഗത്തിലാക്കിത്തരാമെന്നും ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാൻ പൂജകൾ നടത്തണമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
വാട്സാപ്പ് വഴി സൗഹൃദം സ്ഥാപിച്ച പ്രതി, പൂജയ്ക്കെന്ന വ്യാജേന വിവിധ ബാങ്ക് അക്കൗണ്ടുകൾ മുഖേന 13,16,731 രൂപ കൈക്കലാക്കുകയായിരുന്നു. 2025 സെപ്റ്റംബർ 17 മുതൽ 2026 ജനുവരി 2 വരെയുള്ള കാലയളവിലാണ് പണം തട്ടിയത്. ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന യുവതിക്ക് സംശയം തോന്നിയതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. കാസർകോട് സൈബർ ക്രൈം ഇൻസ്പെക്ടർ നളിനാക്ഷന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കൊല്ലം തെൻമലയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
