ആലപ്പുഴ: എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ സന്ദർശിച്ച് നിയുക്ത അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ. സൗഹൃദ സന്ദർശനത്തിനാണ് എത്തിയതെന്ന് ജി സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രി പദവി ആവശ്യപ്പെട്ടിട്ടില്ലെന്നും മുമ്പും മന്ത്രിയായത് ആവശ്യപ്പെട്ടിട്ടല്ലെന്നും ജി സുധാകരൻ പറഞ്ഞു.
പദവിയെകുറിച്ച് ചർച്ച ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എതിരെയും ജി സുധാകരൻ വിമർശനം ഉന്നയിച്ചു. വെള്ളാപ്പള്ളി നേരത്തെ മുതൽ മുസ്ലിം വിരുദ്ധത പറയുന്നുവെന്നും ലീഗ് മതേതര പാർട്ടിയാണെന്നും ജി സുധാകരൻ പറഞ്ഞു. വെള്ളാപ്പള്ളി ഇന്നലെ വരെ എൽഡിഎഫ് വരുമെന്ന് പറഞ്ഞെന്നും നാളെ എന്തുപറയും എന്ന് ആർക്കറിയാമെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു.
‘വെള്ളാപ്പള്ളിയെ വീട്ടിൽ പോയി കണ്ടത് എസ്എൻഡിപി ജനറൽ സെക്രട്ടറി എന്ന നിലയിലാണ്. ഭൂരിപക്ഷം മുസ്ലിം വോട്ടുകളും എനിക്കാണ് കിട്ടിയത്. മുസ്ലിം ജനതക്ക് തന്നെ അറിയാം. വെള്ളാപ്പള്ളി പറയുന്നത് കേട്ടല്ല മുസ്ലിങ്ങൾ വോട്ട് ചെയ്യുന്നത്. കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാം. ഇപ്പോൾ മൂന്ന് എംഎൽഎമാർ ബിജെപിക്കുണ്ട്. വോട്ടും കൂടി. കേരളത്തിലും 10 വർഷം കഴിഞ്ഞാൽ ഇൻഡ്യാ മുന്നണി വരും. ഇന്ന് കോൺഗ്രസിനെ എതിർക്കുന്നവർ അന്ന് എന്തു പറയും’, ജി സുധാകരൻ പറഞ്ഞു.
കെ സി വേണുഗോപാലിനെതിരായ സൈബർ അധിക്ഷേപത്തിൽ ജി സുധാകരൻ മറുപടി പറഞ്ഞു. ഏതെങ്കിലും സംഘടിത ശക്തി പുറകിലുണ്ടാകുമെന്നും ആര് ചെയ്താലും ശരിയല്ലെന്നും ജി സുധാകരൻ പറഞ്ഞു.
