സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ സ്ഥിതി ദയനീയം; രൂക്ഷവിമർശനവുമായി ഹൈക്കോടതി

news image
Jul 29, 2026, 1:17 pm GMT+0000 payyolionline.in

കൊച്ചി: സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ സ്ഥിതിഗതികൾ അതിദയനീയമാണെന്നും, അവിടെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിലയിരുത്തി. മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ഐസൊലേഷൻ സെല്ലുകൾ ജയിലിനേക്കാൾ മോശമാണെന്ന് നിരീക്ഷിച്ച കോടതി, ആത്മഹത്യാ പ്രവണതയുള്ള രോഗികളെ ഇത്തരം സെല്ലുകളിൽ പാർപ്പിക്കുന്നത് അവരുടെ മാനസിക നില കൂടുതൽ വഷളാക്കാൻ മാത്രമേ ഇടയാക്കൂ എന്നും ചൂണ്ടിക്കാട്ടി. രോഗികളെ കൂടുതൽ മാനസികമായി തകർക്കുന്ന സാഹചര്യം ഇവിടെ നിലനിൽക്കുന്നതായി കോടതി വ്യക്തമാക്കി.

ഈ അവസ്ഥയ്ക്ക് ഡോക്ടർമാരെയും നഴ്സുമാരെയും കുറ്റപ്പെടുത്താനാകില്ലെന്നും അവർ ആത്മാർത്ഥമായാണ് സേവനം ചെയ്യുന്നതെന്നും, എന്നാൽ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സർക്കാരിന് ഈ ഗുരുതര വിഷയത്തിൽ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്നും കോടതി വ്യക്തമാക്കി. മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഈ കടുത്ത ആക്ഷേപങ്ങളിലും പരാതികളിലും സർക്കാർ നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് കോടതി ഉത്തരവിട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe