കണ്ണൂർ കൊട്ടിയൂരിലെ ഗതാഗത കുരുക്കിൽ ആംബുലൻസ് വൈകി; മൂന്ന് വയസ്സുള്ള കുഞ്ഞ് മരിച്ചു

news image
Jun 16, 2025, 12:36 am GMT+0000 payyolionline.in

കണ്ണൂർ: കൊട്ടിയൂരിലെ ഗതാഗത കുരുക്കിൽ ആംബുലൻസ് വൈകിയതോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്ന് വയസ്സുള്ള കുഞ്ഞ് മരിച്ചു. താഴെ പാൽച്ചുരം ഉന്നതിയിലെ പ്രജുൽ ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം

 

കുട്ടിക്ക് സുഖമില്ലാത്തതിനാൽ കൊട്ടിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ആംബുലൻസ് വിളിച്ചു. സാധാരണ ഗതിയിൽ 10 മിനിട്ട് കൊണ്ട് കുട്ടിയുടെ വീട്ടിലേക്ക് ആംബുലൻസ് എത്തേണ്ടതാണ്. എന്നാൽ ഗതാഗത കുരുക്ക് കാരണം മുക്കാൽ മണിക്കൂറെടുത്തു ആംബുലൻസ് എത്തിച്ചേരാൻ. പാൽച്ചുരത്തിലെ ഗതാഗത കുരുക്ക് കാരണം കൊട്ടിയൂരിൽ നിന്ന് മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് എത്താൻ എടുത്തത് രണ്ട് മണിക്കൂറോളമാണ്. അപ്പോഴേക്കും കുഞ്ഞ് മരിച്ചു. ജന്മനാ തലച്ചോർ സംബന്ധമായ രോഗമുള്ള കുട്ടിയാണ് പ്രജുൽ.

 

കൊട്ടിയൂർ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ കഴിഞ്ഞ രണ്ട് ദിവസമായി ഈ റോഡിൽ ഗതാഗതം സ്തംഭിച്ച നിലയിലാണ്. 15 കിലോമീറ്ററിലധികം നീളുന്ന ഗതാഗത കുരുക്കാണ് ഇന്നലെയും ഇന്നും അനുഭവപ്പെട്ടത്. അവധി ദിവസങ്ങളിൽ ഭക്തർ വൻതോതിൽ എത്തിയതാണ് ഒരു കാരണം. ശാസ്ത്രീയമായ ഗതാഗത നിയന്ത്രണവും മതിയായ പാർക്കിങ് സൌകര്യവും ഇല്ലാത്തതും പ്രതിസന്ധിയായി. കൂടെ അതിതീവ്ര മഴ കൂടി പെയ്തതോടെ കിലോമീറ്ററുകളോളം നടന്നാണ് ഭക്തർക്ക് ക്ഷേത്രത്തിൽ എത്താനായത്

.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe