ഇനി വലുപ്പച്ചെറുപ്പഭേദമില്ല; ഇന്ത്യയിലെ എല്ലാ ഇരുചക്ര വാഹനങ്ങൾക്കും ഇനി എബിഎസ് നിർബന്ധം

news image
Jun 20, 2025, 10:48 am GMT+0000 payyolionline.in

2026 ജനുവരി ഒന്നുമുതൽ നിർമ്മിക്കുന്ന എല്ലാ പുതിയ ഇരുചക്ര വാഹനങ്ങൾക്കും ആന്‍റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) കേന്ദ്ര സർക്കാർ നിർബന്ധമാക്കുന്നു. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനായിട്ടാണ് ഈ നീക്കം. പുതിയ ചട്ടങ്ങൾ പ്രകാരം അടുത്ത വർഷം മുതൽ എല്ലാ പുതിയ സ്‍കൂട്ടറുകൾക്കും മോട്ടോർ സൈക്കിളുകൾക്കും എഞ്ചിൻ ശേഷി പരിഗണിക്കാതെ തന്നെ എബിഎസ് നിർബന്ധമാക്കും എന്നാണ് റിപ്പോർട്ടുകൾ. റോഡപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനുള്ള വിശാലമായ തന്ത്രത്തിന്‍റെ ഭാഗമായാണ് പുതിയ സുരക്ഷാ ഫീച്ച‍ർ നിർബന്ധമാക്കുന്നതെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പ്രഖ്യാപിച്ചു. നിലവിൽ, 125 സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങൾക്ക് മാത്രമേ നിർബന്ധിത സിംഗിൾ-ചാനൽ എബിഎസ് നിർബന്ധമാക്കിയിട്ടുള്ളൂ. അതായത് ഏകദേശം 40 ശതമാനം ഇരുചക്ര വാഹനങ്ങളിലും ഈ സുരക്ഷാ സവിശേഷത നിലവിൽ ഇല്ല.

ആന്‍റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം അല്ലെങ്കിൽ എബിഎസ്, പെട്ടെന്നുള്ള ബ്രേക്കിംഗ് സമയത്ത് വീൽ ലോക്ക്-അപ്പ് തടയുന്നു. ഇത് വാഹനം തെന്നിമറിയാനുള്ള സാധ്യത കുറയ്ക്കുന്നു. എബിഎസ് നിർത്തൽ ദൂരം കുറയ്ക്കാനും സഹായിക്കുന്നു. അപകട സാധ്യത 35 മുതൽ 45 ശതമാനം വരെ കുറയ്ക്കാൻ ഈ സുരക്ഷാ ഫീച്ച‍ർ സഹായിക്കും എന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. നിലവിലെ നിയമങ്ങൾ പ്രകാരം, 125 സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങൾക്ക് സിംഗിൾ-ചാനൽ എബിഎസ് അല്ലെങ്കിൽ ഫ്രണ്ട് വീലിൽ എബിഎസ് നിർബന്ധമാണ്. എങ്കിലും ചില കമ്പനികൾ 125 സിസി മോഡലുകളിൽ സിംഗിൾ-ചാനൽ എബിഎസ് വാഗ്‍ദാനം ചെയ്യുന്നുണ്ട്.

2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ 1.96 കോടി ഇരുചക്ര വാഹനങ്ങൾ വിറ്റഴിക്കപ്പെട്ടുവെന്ന് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് (SIAM) പ്രസിദ്ധീകരിച്ച കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 1.53 കോടിയിലധികം ഇരുചക്ര വാഹനങ്ങൾ125 സിസിയിൽ താഴെയോ അതിന് തുല്യമോ ആയ എഞ്ചിൻ ശേഷി ഉള്ളവയാണ്. ഇത് മൊത്തം വാർഷിക ഇരുചക്ര വാഹന വിൽപ്പനയുടെ 78 ശതമാനത്തിൽ അധികമാണ്. വിൽപ്പന സമയത്ത് ഓരോ ഇരുചക്രവാഹനത്തിനൊപ്പവും വാഹന നിർമ്മാതാക്കളും ഇരുചക്രവാഹന ഡീലർമാരും രണ്ട് ബിഐഎസ് സാക്ഷ്യപ്പെടുത്തിയ ഹെൽമെറ്റുകൾ നൽകണമെന്ന നിയമവും നിർബന്ധമാക്കും. ഈ രണ്ട് ചട്ടങ്ങളുടെയും ഔദ്യോഗിക വിജ്ഞാപനം ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കും എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലെ റോഡപകട മരണങ്ങളിൽ ഏകദേശം 44 ശതമാനവും ഇരുചക്ര വാഹന ഉപയോക്താക്കളാണ് ഇരകളാകുന്നത്. ഇതിൽ പല മരണങ്ങളും ഹെൽമെറ്റ് ധരിക്കാത്തതിനാൽ തലയ്ക്ക് ഏൽക്കുന്ന പരിക്കുകൾ മൂലമാണ് എന്നാണ് റിപ്പോ‍ർട്ടുകൾ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe