രാജ്യത്ത് ഏറ്റവുമധികം സ്വീകാര്യതയുള്ള ഡിജിറ്റൽ പണമിടപാട് സൗകര്യമായ യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസിൽ (യുപിഐ) ഇന്നുമുതൽ വൻ മാറ്റങ്ങൾ. പണമിടപാടുകൾ കൂടുതൽ എളുപ്പമാക്കാനും യുപിഐയുടെ ഉപയോഗം കൂട്ടാനും ലക്ഷ്യമിട്ടുള്ളതാണ് നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) നടപടി. ഇതുപ്രകാരം വിവിധ വിഭാഗങ്ങളിലെ പണപിടപാടിന്റെ പരിധി വൻതോതിൽ ഉയർത്തി. അതേസമയം, വ്യക്തികൾ തമ്മിലുള്ള പണമിടപാടിന്റെ പരിധി മാറ്റമില്ലാതെ തുടരും.
മാറ്റങ്ങൾ ഇങ്ങനെ:
∙ ഓഹരി, കടപ്പത്ര നിക്ഷേപങ്ങൾ, ഇൻഷുറൻസ് പേയ്മെന്റ് എന്നിവയ്ക്ക് ഒറ്റത്തവണ ഇനി യുപിഐ വഴി 5 ലക്ഷം രൂപവരെ അയക്കാം. നിലവിലെ പരിധി 2 ലക്ഷം രൂപയായിരുന്നു. ഒരുദിവസം പരമാവധി അയക്കാനാവുക 10 ലക്ഷം രൂപ.
∙ നികുതി, ഗവൺമെന്റ് ഇ-മാർക്കറ്റ് പ്ലേസ് പേയ്മെന്റ് പരിധി ഒരുലക്ഷം രൂപയിൽ നിന്ന് 5 ലക്ഷമാക്കി.
∙ യാത്രാ ബുക്കിങ്ങിനുള്ള പരിധി ഒരുലക്ഷം രൂപയിൽ നിന്നുയർത്തി ഇനി 5 ലക്ഷം. ഒരുദിവസം പരമാവധി 10 ലക്ഷം രൂപ അയക്കാം.
∙ ക്രെഡിറ്റ് കാർഡ് ബിൽ അടയ്ക്കാൻ ഒറ്റ ഇടപാടിൽ 5 ലക്ഷം രൂപവരെ അയ്ക്കാം. പ്രിതിദിന പരിധി 6 ലക്ഷം.
∙ വായ്പ, ഇഎംഐ എന്നിവയ്ക്ക് ഒറ്റത്തവണ 5 ലക്ഷം രൂപവരെ അയക്കാം. പ്രതിദിന പരിധി 10 ലക്ഷം.
. സ്വർണം വാങ്ങാൻ 6 ലക്ഷം
സ്വർണംഉൾപ്പെടെയുള്ള ആഭരണങ്ങൾ വാങ്ങാൻ യുപിഐ വഴി പ്രതിദിനം 6 ലക്ഷം രൂപവരെ അയക്കാം. നിലവിൽ 5 ലക്ഷമായിരുന്നു. ഒറ്റ പേയ്മെന്റിൽ ഇനി പരിധി 2 ലക്ഷം രൂപ. ഇന്നലെവരെ ഇതു ഒരുലക്ഷം രൂപയായിരുന്നു.
∙ ടേം ഡെപ്പോസിറ്റുകൾ ഡിജിറ്റലായി ചേരാനുള്ള പരിധി ഒരു ഇടപാടിൽ 2 ലക്ഷം രൂപയായിരുന്നത് 5 ലക്ഷം രൂപയാക്കി.
∙ ഫോറിൻ എക്സ്ചേഞ്ച് പേയ്മെന്റുകളുടെ പരിധി 5 ലക്ഷം രൂപ. ∙
. വ്യക്തികൾ പരസ്പരം യുപിഐ വഴി ഒരുദിവസം കൈമാറാവുന്ന തുകയുടെ പരിധിയിൽ മാറ്റമില്ല; അത് ഒരുലക്ഷം രൂപയായി തുടരും. ഡിജിറ്റലായി അക്കൗണ്ടുകൾ തുറക്കാനുള്ള പ്രതിദിന പേയ്മെന്റ് പരിധി രണ്ടുലക്ഷം രൂപയിലും തുടരും.
ജിഎസ്ടി: കേന്ദ്രം പറഞ്ഞത് ചെയ്യില്ല; ഈ സാധനങ്ങൾക്ക് വില കുറയ്ക്കാതെ ‘കനം’ കൂട്ടാൻ കമ്പനികൾ
കടകളിലെ പേയ്മെന്റിന് പരിധിയില്ല
കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ ഒരുദിവസം അയയ്ക്കാവുന്ന തുകയ്ക്ക് പരിധിയില്ല. എന്നാൽ, ഒറ്റ ഇടപാടിൽ പരമാവധി 5 ലക്ഷം രൂപയേ അയ്ക്കാനാകൂ. ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും പ്രയോജനപ്പെടാനാണ് ഇത്.

 
                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            