റിപ്പബ്ലക് ടിവി പ്രതിനിധികള്‍ കൊച്ചിയില്‍ അറസ്റ്റില്‍; അറസ്റ്റ് ഇറാനിയന്‍ കപ്പല്‍ ‘ഐറിസ് ലവാന്റെ’ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ

news image
Mar 7, 2026, 12:49 pm GMT+0000 payyolionline.in

റിപ്പബ്ലക് ടിവി പ്രതിനിധികള്‍ കൊച്ചിയില്‍ അറസ്റ്റില്‍. ഇന്ത്യ അഭയം നല്‍കിയ ഇറാനിയന്‍ കപ്പല്‍ ‘ഐറിസ് ലവാന്റെ’ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകരെ സിഐഎസ്എഫ് അറസ്റ്റ് ചെയ്തത്. ബോട്ട് ഓടിച്ച കൊച്ചി സ്വദേശിയും പിടിയിലായി. ഐറിസ് ലവാന്റെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് പ്രതിരോധ മന്ത്രാലയം. (Journalist arrested for capturing footage of IRIS Lavan)
റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടര്‍ ക്യാമറാമാന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒഫീഷ്യല്‍ സീക്രട്ട് ആക്ട് പ്രകാരമാണ് നടപടി. ഇരുവര്‍ക്കും എതിരെ ജാമ്യം ഇല്ലാ വകുപ്പ് ചുമത്തി.

അതേസമയം, ഇറാന്‍ കപ്പലിന് ഇന്ത്യ അഭയം നല്‍കിയത് മാനുഷിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലെന്ന് വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ പ്രതികരിച്ചു. ഇന്ത്യയുടേത് ശരിയായ നടപടിയാണ്. നിരവധി യുവ നാവികര്‍ കപ്പലില്‍ ഉണ്ട്. സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കപ്പല്‍ സഹായം തേടിയത് എന്നും എസ് ജയശങ്കര്‍ പറഞ്ഞു. മട്ടാഞ്ചേരി കോള്‍ ബര്‍ത്തില്‍ ആണ് കപ്പല്‍ നങ്കൂരം ഇട്ടിരിക്കുന്നത്.
കഴിഞ്ഞമാസം 28ന് ഐറിസ് ലവാന്‍ എന്ന കപ്പല്‍ തീരത്ത് അടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട അനുമതി ഇറാന്‍ തേടിയിരുന്നു. കപ്പലില്‍ സാങ്കേതിക പ്രശ്‌നം കണ്ടെത്തിയതിനെ തുടന്നാണ് തീരത്ത് അടുപ്പിക്കാന്‍ അനുമതി തേടിയത്. കപ്പലില്‍ ഉണ്ടായിരുന്ന 183 പേരെ കൊച്ചിയിലെ നാവിക കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഈ മാസം 4ന് ഐറിസ് ലവാന്‍ കൊച്ചി തീരത്ത് അടുപ്പിച്ചത്.
അതിനിടെ, ഐറിസ് ദേനയിലെ നാവികരെ ഇറാനിലേക്ക് തിരിച്ചയക്കരുതെന്ന് ശ്രീലങ്കന്‍ സര്‍ക്കാരിനോട് അമേരിക്ക ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. നാവികരെ ശ്രീലങ്ക ഏറ്റെടുത്ത മറ്റൊരു കപ്പലായ ഐറിന്‍സ് ബുഷെറില്‍ നാട്ടിലേക്ക് അയക്കരുതെന്നും അമേരിക്ക ആവശ്യപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് മെമ്മോ ഉദ്ധരിച്ചാണ് റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe