കണ്ണൂർ: പോളി ടെക്നിക്ക് കോളേജിൽ കണ്ണൂർ നിയമസഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് വോട്ട് ചോദിക്കാൻ എത്തിയപ്പോഴാണ് ടി ഒ മോഹനനും എസ്എഫ്ഐക്കാരും തമ്മിൽ വാക്കേറ്റമുണ്ടായത്.
‘വയനാടിന്റെ ഫണ്ട് മുക്കിയവർക്ക് ഇവിടെ സ്ഥാനമില്ല’ എന്ന പോസ്റ്റർ എസ്എഫ്ഐ
ഉയർത്തിയിരുന്നു. അതിൽ വിശദീകരണം നൽകാൻ ടി ഒ മോഹനൻ ശ്രമിക്കുന്നതിനിടെയാണ് വാദപ്രതിവാദങ്ങളിലേക്ക് കാര്യങ്ങൾ നൽകിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സ്ഥാനാർത്ഥിയായ തനിക്ക് വോട്ട് ചോദിക്കാൻ അവകാശമുണ്ടെന്നും കോളേജ് അധികൃതരിൽ അനുവാദം വാങ്ങിയാണ് താൻ എത്തിയിരിക്കുന്നതെന്നും ടി ഒ മോഹനൻ പറഞ്ഞു. എസ്എഫ്ഐ പ്രവർത്തകരും മോഹനനും തമ്മിൽ തർക്കം നീണ്ടു. പിന്നീട് ടി ഒ മോഹനൻ പ്രസംഗിക്കാൻ ശ്രമിക്കുന്നതും ശേഷം ക്ലാസിൽ നിന്ന് ഇറങ്ങുമ്പോൾ എസ്എഫ്ഐക്കാർ കൂവിവിളിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ ഉണ്ട്.
വിദ്യാർത്ഥികളിൽ നിന്ന് കയ്യേറ്റ ശ്രമമുണ്ടായി എന്നും ടി ഒ മോഹനൻ ആരോപിക്കുന്നുണ്ട്. പരാതി നൽകിയേക്കാമെന്നും അദ്ദേഹം പറയുന്നുണ്ട്. കോൺഗ്രസ് നേതാവും കൗൺസിലറുമായ റിജിൽ മാക്കുറ്റിയ്ക്കും കെഎസ്യു നേതാക്കൾക്കും മറ്റ് പ്രവർത്തകർക്കും ഒപ്പമായിരുന്നു ടി ഒ മോഹനൻ പ്രചാരണത്തിന് എത്തിയത്.
