തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും മഴ ശക്തമായി തുടരുമെന്നാണ് പ്രവചനം. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ തെക്കൻ-മധ്യ കേരളത്തിലെ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
വിവിധ സമുദ്രമേഖലകളിൽ മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് കർശന ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ അറബിക്കടൽ, ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങൾ, ശ്രീലങ്കൻ തീരം, തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം, ആൻഡമാൻ കടൽ, മാലിദ്വീപ് എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ മണിക്കൂറിൽ 40 മുതൽ 55 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ 60 മുതൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റടിക്കാൻ സാധ്യതയുണ്ട്.
മേയ് 21 മുതൽ മേയ് 23 വരെയുള്ള തീയതികളിൽ ഈ പറയുന്ന സമുദ്രമേഖലകളിൽ കാലാവസ്ഥ അതീവ മോശമാകാൻ സാധ്യതയുള്ളതിനാൽ ഒരുകാരണവശാലും ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് അധികൃതർ അറിയിച്ചു. മുന്നറിയിപ്പുള്ള സമുദ്രമേഖലകളെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുന്നതിനായി ഔദ്യോഗികമായി പുറപ്പെടുവിച്ചിട്ടുള്ള ഭൂപടം പരിശോധിക്കേണ്ടതാണെന്നും നിർദ്ദേശമുണ്ട്.
