മേപ്പയൂർ: പേരാമ്പ്ര മേപ്പയ്യൂരിൽ വീടിന് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. വീട്ടുകാർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് സംഭവം. തീ പടരുന്നത് കണ്ടയുടൻ കുടുംബാംഗങ്ങൾ പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
കീഴ്പ്പയ്യൂർ റോഡിൽ തയ്യിൽ അഷ്‌റഫിന്റെ വീടിനാണ് തീപിടിച്ചത്. അടുക്കളയിലെ ഫ്രിഡ്ജിൽ നിന്നാണ് തീ ഉയർന്നത്. ഫ്രിഡ്ജിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പുക പടരുന്നത് കണ്ടതിനെ തുടർന്ന് വീട്ടിലുണ്ടായിരുന്നവർ സമയോചിതമായി പുറത്തേക്ക് ഇറങ്ങുകയായിരുന്നു.
വിവരമറിഞ്ഞ് പേരാമ്പ്രയിൽ നിന്ന് സ്റ്റേഷൻ ഓഫീസർ ബി. കെ. ഭരതന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് ഫയർ ആൻഡ് റെസ്‌ക്യൂ ഫോഴ്‌സ് സ്ഥലത്തെത്തി. നാട്ടുകാരുടെ സഹകരണത്തോടെ ഏകദേശം രണ്ട് മണിക്കൂറോളം നീണ്ട കഠിനശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും അണച്ചത്.
ഏകദേശം 5,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടിന്റെ അടുക്കളഭാഗവും അവിടുത്തെ വീട്ടുപകരണങ്ങളും പൂർണ്ണമായും കത്തിനശിച്ചു. വീടിനുള്ളിൽ തടി ഉപയോഗിച്ചുള്ള ഇന്റീരിയർ പ്രവൃത്തികൾ കൂടുതലായി ചെയ്തിരുന്നതിനാൽ തീ അതിവേഗം പടരുകയായിരുന്നു. ഇന്റീരിയർ ജോലികൾക്കും പണികൾക്കും വ്യാപകമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
