അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിൽ യുവതിയെയും അഞ്ചുവയസ്സുകാരിയായ മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ യുവതിയുടെ ഭർത്താവാണെന്ന് സൂചന. തോട്ടം തൊഴിലാളിയായ ഇതരസംസ്ഥാന തൊഴിലാളിക്കായി പോലീസ് തിരച്ചിൽ ശക്തമാക്കി. കൊലപാതകത്തിന് ശേഷം ഇയാൾ സംസ്ഥാനം വിട്ടതായാണ് വിവരം.
അട്ടപ്പാടിയിലെ തോട്ടത്തിൽ ജോലി ചെയ്തുവരികയായിരുന്ന കുടുംബത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. അമ്മയെയും മകളെയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ ചാക്കിലാക്കി പുഴയിൽ തള്ളുകയായിരുന്നുവെന്നാണ് കരുതുന്നത്. അട്ടപ്പാടി പുതൂരിലെ ചീരക്കടവിൽ ഭവാനിപ്പുഴയോരത്തുനിന്നാണ് രണ്ടുദിവസം മുൻപ് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെടുത്തത്. പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും.
മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്ന ബിരിയാണി അരിയുടെ ചാക്കുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസിലെ നിർണായക വഴിത്തിരിവായത്. കേരളത്തിലും തമിഴ്‌നാട്ടിലും ലഭ്യമാകുന്ന ഇത്തരം ചാക്കുകൾ വിറ്റ കടകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കൊല്ലപ്പെട്ടവരെക്കുറിച്ചും സംശയിക്കുന്ന യുവാവിനെക്കുറിച്ചുമുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഇയാൾക്കായി തമിഴ്‌നാട് അതിർത്തികളിലടക്കം പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
