തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിന്റെ മരണം, വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി നിർദേശം. സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ നിയമന ഉത്തരവിനു വേണ്ടിയാണ് വിചാരണ നീട്ടിയത്. സ്പെഷ്യൽ പ്രോസിക്യൂട്ടറെ തീരുമാനിച്ചതായി സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ഇതുവരെ ഉത്തരവ് പുറത്ത് ഇറങ്ങിയിട്ടില്ല.
നേരത്തെ കേസിൽ സർക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. വിചാരണക്കോടതി മാറ്റിയതിനെതിരെ ബഷീറിന്റെ ഭാര്യ ജസീല സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി. സർക്കാരിനും കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനുമാണ് കോടതി നോട്ടീസയച്ചത്. ഒരാഴ്ചക്കകം മറുപടി നൽകണം.
വിചാരണക്കോടതി മാറ്റിയ ഉത്തരവ് റദ്ദാക്കണമെന്നാണ് ജസീലയുടെ ഹർജിയിലെ ആവശ്യം. തിരുവനന്തപുരം സെഷൻസ് കോടതി ഒന്നിൽ നിന്ന് നാലാം കോടതിയിലേക്ക് കേസ് മാറ്റിയിരുന്നു. വിചാരണ പഴയ കോടതിയിലേക്ക് മാറ്റണമെന്നാണ് ഹർജിയിലെ ആവശ്യം. കോടതി മാറ്റം പ്രതിഭാഗത്തിന്റെ ആവശ്യപ്രകാരമാണെന്നും നീതിപൂർവമായ വിചാരണ നടക്കുമോ എന്നതിൽ ആശങ്കയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വിചാരണക്ക് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. ആറ് വർഷത്തിന് ശേഷമാണ് കേസിൽ വിചാരണ ആരംഭിച്ചത്. 2019 ഓഗസ്റ്റ് 3-നാണ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയത്.
