കണ്ണൂർ: പാനൂരിൽ സ്ഫോടക വസ്തു പൊട്ടി 11 വയസ്സുകാരന് പരിക്കേറ്റ സംഭവത്തിൽ നിലനിന്നിരുന്ന ദുരൂഹതകൾ നീങ്ങി. കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ സംഭവിച്ച അപകടമാണിതെന്ന് പൊലീസ് സ്ഥിരീകരിച്ചു. കർട്ടൻ പൈപ്പിന്റെ സ്റ്റീൽ ബോൾ ഉപയോഗിച്ച് സ്ഫോടകവസ്തു നിർമിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ഓലപ്പടക്കം അഴിച്ച് അതിലെ വെടിമരുന്ന് സ്റ്റീൽ ബോളിൽ നിറച്ച് തീ കൊളുത്തിയപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റ കുട്ടി പൊലീസിന് നൽകിയ മൊഴിയോടെയാണ് സംഭവത്തിൽ മറ്റ് അസ്വാഭാവികതകളില്ലെന്ന് ഉറപ്പായത്. അപകടത്തിൽ കുട്ടിയുടെ കൈവിരൽ അറ്റുപോയിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ വീടിനോട് ചേർന്ന് കിണർ കുഴിക്കുന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം. സംഭവസ്ഥലത്തുനിന്ന് ഓലപ്പടക്കത്തിന്റെ അവശിഷ്ടങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇടതുകൈക്ക് മാരകമായി പരിക്കേറ്റ കുട്ടിയെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാനൂർ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
