കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായുള്ള കനാൽ നവീകരണത്തിന് ശേഷം സിമന്റ് ചാക്കുകളും പ്ലാസ്റ്റിക് അവശിഷ്ടങ്ങളും പരിസരത്ത് ഉപേക്ഷിച്ച നിലയിൽ. കൽപ്പത്തൂർ അഞ്ചാംപീടിക ഇഞ്ചിയത്ത്കണ്ടി കനാൽപ്പാലത്തിന് സമീപമാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ വ്യാപകമായി തള്ളിയിരിക്കുന്നത്. നവീകരണ പ്രവൃത്തി പൂർത്തിയാക്കിയ തൊഴിലാളികൾ ഉപയോഗശൂന്യമായ സിമന്റ് ചാക്കുകൾ കനാൽ റോഡിന്റെ വശങ്ങളിലേക്കും കനാലിലേക്കും അലക്ഷ്യമായി വലിച്ചെറിയുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പരിസരമാകെ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ നിറഞ്ഞതോടെ പ്രദേശവാസികൾ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജലസേചന വകുപ്പ് എൻജിനീയറെയും കരാറുകാരെയും പലതവണ ബന്ധപ്പെട്ടെങ്കിലും മാലിന്യം നീക്കം ചെയ്യാൻ ഇതുവരെ ആരും തയ്യാറായിട്ടില്ല. മഴക്കാലം ആരംഭിക്കുന്നതിന് മുൻപ് തന്നെ ഈ മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും കനാൽ പരിസരം ശുചീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
