ദില്ലി: പ്രധാനമന്ത്രിയുമായും ധനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയെന്നും സ്വപ്ന പദ്ധതികൾക്ക് പിന്തുണ തേടിയെന്നും മുഖ്യന്ത്രി വിഡി സതീശൻ. സംസ്ഥാനത്തിന്റെ ധനസ്ഥിതിയിൽ ധവളപത്രം ഇറക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പിഎം ശ്രീ പദ്ധതിയിൽ നിയമപ്രശ്നങ്ങൾ പരിശോധിക്കും. ദേശീയപാത സ്ഥലമേറ്റെടുപ്പ് തുകയിൽ ഇളവ് തേടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. കിഫ്ബിയുടെ ബാധ്യതകൾ സംബന്ധിച്ച് റിപ്പോർട്ട് തേടി. കിഫ്ബിയുടെ പൊസിഷൻ പരിശോധിച്ച ശേഷം കടമെടുപ്പിൻ്റെ കാര്യത്തിൽ തീരുമാനം.
മുനമ്പം വഖഫ് പ്രതിസന്ധിയിൽ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുനമ്പത്തെ ജനങ്ങളെ ആരെയും ഇറക്കിവിടില്ലെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’ത്തിൽ നടപടി പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലായിരിക്കുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി രാഷ്ട്രീയ പ്രതികാരമല്ലെന്നും കൂട്ടിച്ചേർത്തു. കേസന്വേഷസത്തിൽ നിരവധി അട്ടിമറികൾ ഉണ്ടായി. അജിത് കുമാറിൻ്റെ ഇടപെടലുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്വേഷണ റിപ്പോർട്ട് പരിശോധിക്കട്ടെയെന്ന് മുഖ്യമന്ത്രി മറുപടി നൽകി.
