മലപ്പുറം: സംസ്ഥാനത്ത് ചൂട് റെക്കോർഡ് നിലവാരത്തിലേക്ക് ഉയരുന്നതിനിടെ മലപ്പുറത്ത് യുവാവിന് സൂര്യാതപമേറ്റു. കരിപ്പൂർ കുമ്മിണിപറമ്പ് സ്വദേശി മേലെ മംഗലത്ത് അഖിലിനാണ് ജോലിസ്ഥലത്ത് വെച്ച് പൊള്ളലേറ്റത്. മരപ്പണിയിൽ ഏർപ്പെട്ടിരിക്കെ ശരീരത്തിൽ അസഹ്യമായ നീറ്റൽ അനുഭവപ്പെടുകയായിരുന്നു. വയറിലാണ് പൊള്ളലേറ്റത്. അഖിലിനെ ഉടൻ തന്നെ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇദ്ദേഹം നിരീക്ഷണത്തിലാണ്.
സംസ്ഥാനത്ത് ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ (Heat Wave) മുന്നറിയിപ്പ് നൽകി. തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
പാലക്കാട് ജില്ലയിൽ താപനില 41°C വരെയും തൃശൂരിൽ 40°C വരെയും ഉയരാൻ സാധ്യതയുണ്ട്. കൊല്ലത്ത് 39°C-ഉം കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 38°C വരെയും താപനില വർദ്ധിച്ചേക്കാം. ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37°C വരെയും തിരുവനന്തപുരത്ത് 36°C വരെയും ചൂട് അനുഭവപ്പെടും. വരും ദിവസങ്ങളിലും (ഏപ്രിൽ 25, 26) താപനില സാധാരണയേക്കാൾ 4 മുതൽ 5 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ജാഗ്രതാ നിർദ്ദേശം
പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പും ദുരന്തനിവാരണ അതോറിറ്റിയും നിർദ്ദേശിച്ചു. നിർമ്മാണ തൊഴിലാളികൾ, കർഷകർ തുടങ്ങി പുറംജോലികളിൽ ഏർപ്പെടുന്നവർ കർശന ജാഗ്രത പാലിക്കണം. ധാരാളം വെള്ളം കുടിക്കണമെന്നും നിർജ്ജലീകരണം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
