പാലക്കാട്: വടക്കഞ്ചേരിയിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ വിനോദയാത്ര സംഘത്തിന്റെ ബസ് അമിത വേഗത്തിലാണ് വന്നതെന്ന് കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ. ‘അവർ അത്രയും സ്പീഡിലാണ് വന്നത്. നിയന്ത്രിക്കാൻ കഴിയാത്ത സ്പീഡിലായിരുന്നു. അവർ ഞങ്ങളെ ഇടിച്ചിട്ട് ദൂരെപോയി കുഴിയിലേക്ക് മറിയുകയായിരുന്നു -ഡ്രൈവർ പറയുന്നു. കെ.എസ്.ആർ.ടി.സി ബസിന്റെ വലത് സൈഡിലുണ്ടായിരുന്ന യാത്രക്കാർക്കാണ് പരിക്കേറ്റതെന്നും അദ്ദേഹം പറഞ്ഞു.
അപകടശബ്ദം കേട്ട് വന്നവരൊക്കെ കെ.എസ്.ആർ.ടി.സി ബസ് മാത്രമാണ് കണ്ടത്. എല്ലാവരും അതിലെ ആളുകളെ രക്ഷപ്പെടുത്തുകയാണ് ചെയ്തത്. മറ്റേ ബസ് മറിഞ്ഞ് കുഴിയിൽ കിടക്കുന്നത് ആരും കണ്ടില്ല. പിന്നീട് കുട്ടികളുടെ നിലവിളിയെല്ലാം കേട്ട് പോയി നോക്കുമ്പോഴാണ് അവിടെ ടൂറിസ്റ്റ് ബസ് മറിഞ്ഞുകിടക്കുന്നത് കണ്ടത് -ഡ്രൈവർ മാധ്യമങ്ങളോട് പറഞ്ഞു.