ആന്ധ്രാപ്രദേശിന് പുതിയ തലസ്ഥാനം; അമരാവതിയിൽനിന്ന് വിശാഖപട്ടണത്തേക്ക് മാറ്റുമെന്ന് ജഗൻമോഹൻ

news image
Jan 31, 2023, 10:26 am GMT+0000 payyolionline.in

അമരാവധി∙ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം വിശാഖപട്ടണത്തേക്ക് മാറ്റുമെന്ന് മുഖ്യമന്ത്രി വൈ.എസ്.ജഗൻമോഹൻ റെഡ്ഡി. തന്റെ ഓഫിസ് വിശാഖപട്ടണത്തേക്ക് മാറ്റുമെന്നും ജഗൻമോഹൻ റെഡ്ഡി പറഞ്ഞു. മാർച്ച് 3, 4 തീയതികളിൽ വിശാഖപട്ടണത്തു നടക്കുന്ന നിക്ഷേപ സംഗമത്തിലേക്ക് അഥിതികളെ ക്ഷണിക്കാൻ ഡൽഹിയിൽ നടത്തിയ പരിപാടിയിലാണ് പ്രഖ്യാപനം. നിലവിൽ അമരാവതിയാണ് ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം.2014ൽ ആന്ധ്ര വിഭജിച്ച് തെലങ്കാന രൂപീകരിച്ചപ്പോഴാണ് അമരാവതി തലസ്ഥാനമായി എൻ.ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള അന്നത്തെ ടിഡിപി സർക്കാർ തിരഞ്ഞെടുത്ത്. അമരാവതിയിൽ സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള വികസന പദ്ധതികൾ നടപ്പിലാക്കുകയും ചെയ്തിരുന്നു. എന്നാൽ, തൊട്ടുപിന്നാലെ അധികാരത്തിലെത്തിയ വൈഎസ്ആർ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ജഗൻമോഹൻ റെഡ്ഡി സർക്കാർ അമരാവതിയെ തലസ്ഥാനമായി അംഗീകരിച്ചിരുന്നില്ല.

2020ൽ മൂന്ന് തലസ്ഥാനങ്ങൾ പ്രഖ്യാപിച്ച് ബിൽ അവതരിപ്പിച്ചിരുന്നു. ലെജിസ്ലേറ്റീവ് (നിയമനിർമാണ സഭ) തലസ്ഥാനമായി അമരാവതിയും എക്സിക്യൂട്ടീവ് (ഭരണനിർവഹണം) തലസ്ഥാനമായി വിശാഖപട്ടണവും ജുഡീഷ്യൽ (നീതിന്യായ) തലസ്ഥാനമായി കർണൂലും നിശ്ചയിച്ചുകൊണ്ടാണ് ബിൽ പാസാക്കിയത്. എന്നാൽ, ഇതിനെതിരെ അമരാവതിയിൽ ഭൂമി വിട്ടുനൽകിയ കർഷകർ പ്രതിഷേധിച്ചു. സുപ്രീം കോടതിയിൽ കേസ് നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം ബിൽ പിൻവലിച്ചിരുന്നു. എന്നാൽ, ഇതു സംബന്ധിച്ച കേസ് സുപ്രീം കോടതിയിൽ കേസ് നടക്കുന്നതിനിടെയാണ് അമരാവതിക്കു പകരം വിശാഖപട്ടണത്തെ തലസ്ഥാനമായി പ്രഖ്യാപിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe