ഇന്ത്യ യുഎഇ ഉഭയകക്ഷി വ്യാപാരം രൂപയിലും ദിർഹത്തിലും നടത്താൻ ധാരണ

news image
Jul 15, 2023, 12:23 pm GMT+0000 payyolionline.in

അബുദാബി: ഇന്ത്യ യുഎഇ ഉഭയകക്ഷി വ്യാപാരം രൂപയിലും ദിർഹത്തിലും നടത്താൻ ധാരണ. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയിൽ എത്തിയത്. ഒറ്റ ദിവസത്തെ സന്ദർശനത്തിനായി ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി അബുദാബിയിൽ എത്തിയത്.

പ്രധാനമന്ത്രിയായ ശേഷം അഞ്ചാം തവണ യുഎഇയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള വരവേല്‍പാണ് അബുദാബിയില്‍ ലഭിച്ചത്. അബുദാബി പ്രസിഡന്‍ഷ്യല്‍ പാലസില്‍ നടന്ന ഔപചാരിക സ്വീകരണത്തിന് ശേഷമായിരുന്നു ഇന്ത്യ യുഎഇ ഉഭയകക്ഷി ചര്‍ച്ച. യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദുമായുള്ള  കൂടിക്കാഴ്ചയിലാണ് രൂപയും ദിര്‍ഹവും ഉപയോഗിച്ചുള്ള പരസ്പരവ്യാപരത്തിന് ഇരു രാജ്യങ്ങളും ധാരണയിലെത്തിയത്.

ആര്‍ബിഐയും യുഎഇ സെന്‍ട്രല്‍ ബാങ്കും ഇതു സംബന്ധിച്ചുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഇരു രാജ്യങ്ങളുടെയും ഡിജിറ്റല്‍ പെയ്മെന്‍റ് സംവിധാനങ്ങളായ യുപിഐയും ഐപിപിയും പരസ്പരം ബന്ധിപ്പിക്കാനും ചര്‍ച്ചകളില്‍ ധാരണയായി. ജി ട്വിന്റി ഉച്ചകോടിക്ക് മുൻപ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 10000 കോടിയിലേക്ക് എത്തിനാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ പുരോ​ഗതിയും ഇരുനേതാക്കളും വിലയിരുത്തി.  ഊർജം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി കൂടുതൽ മേഖലകളിലേക്ക് പങ്കാളിത്തം വ്യാപിക്കാനുള്ള സാധ്യതകളും ചർച്ചയായി.  ഇന്ത്യയിൽ നടക്കുന്ന ജി ട്വന്റി ഉച്ചകോടിയിലേക്ക് യുഎഇയെ ഔദ്യോഗികമായി ക്ഷണിച്ച മോദി യുഎഇ ആതിഥ്യം വഹിക്കുന്ന കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കുമെന്നും വ്യക്തമാക്കി. നേരത്തെ കോപ്പ് 28 നിയുക്ത പ്രസിഡന്റ് ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബറുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. രാവിലെ അബുദാബി  പ്രസിഡൻഷ്യൽ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ്‌ ബിൻ സായിദ് അൽ നഹ്യാനാണ് സ്വീകരിച്ചത്. വിമാനത്താവളത്തിൽ ഇരുവരും ​ഹ്രസ്വമായ ചർച്ചയും നടത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe