പയ്യോളി: കീഴൂർ ശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള പൂവെടി നാളെ നടക്കും. കാലത്ത് 10ന് മുചുകുന്ന് പത്മനാഭൻ അവതരിപ്പിക്കുന്ന ഒട്ടൻതുള്ളൽ, വൈകു 3. 30ന് പഞ്ചവാദ്യ മേളം, നാദസ്വര മേളം, കുടവരവ്, തിരുവായുധം വരവ്, ഉപ്പുംതണ്ടും വരവ്, തുടർന്ന് കാരക്കെട്ട് വരവ്, എന്നിവ ക്ഷേത്രത്തിൽ എത്തിച്ചേരും. രാത്രി 7 ന് കൊങ്ങന്നൂർ ക്ഷേത്രത്തിൽ നിന്നുള്ള എഴുന്നള്ളത്ത് എത്തിച്ചേർന്നാൽ ആറാട്ട് എഴുന്നള്ളത്ത് ആരംഭിക്കും. ആറാട്ട് എഴുന്നള്ളത്ത് ഇലഞ്ഞികുളങ്ങര എത്തിച്ചേർന്നാൽ തൃക്കുറ്റിശ്ശേരി ശിവശങ്കരന്മാർ, കലാമണ്ഡലം ശിവദാസ്, കാഞ്ഞിലശ്ശേരി വിനോദ് മാരാർ, തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള 50 ഓളം വാദ്യ കലാകാരന്മാർ ഒരുക്കുന്ന പിലാത്തറമേളം അരങ്ങേറും.

തുടർന്ന് കീഴൂർ മേലെ ചൊവ്വയിലും താഴെ ചൊവ്വയിലും കരിമരുന്ന് പ്രയോഗം നടക്കും. ആറാട്ട് എഴുന്നള്ളത്ത് കീഴൂർ പൂവെടിത്തറയിൽ എത്തിച്ചേർന്നാൽ പാണ്ടിമേളം, പഞ്ചവാദ്യം നാഗസ്വരം, കേളിക്കൈ കൊമ്പുപറ്റ് കുഴൽ പറ്റ്എന്നി വക്കു ശേഷംപ്രസിദ്ധമായ ‘പൂ വെടി’ നടക്കും. തുടർന്ന് ആറാട്ട് എഴുന്നള്ളത്ത് കണ്ണംകുളം എത്തി ചേർന്നാൽ പൂർണ്ണ വാദ്യ മേളസമേതം കുളിച്ചാ റാടീക്കൽ നടക്കും. ആറാട്ട് എഴുന്നള്ളത്ത് ക്ഷേത്രത്തിൽ തിരിച്ചെത്തി തന്ത്രിക ക്രിയകൾക്ക് ശേഷം കൊടി ഇറക്കി ഈ വർഷത്തെ ആറാട്ട് ഉത്സവം സമാപിക്കും.
