കേന്ദ്രത്തിനെതിരായ അവിശ്വാസ പ്രമേയം; പിന്തുണയ്ക്കില്ലെന്ന് ബിഎസ്പിയും വൈഎസ്ആർ കോൺഗ്രസും

news image
Jul 27, 2023, 2:35 am GMT+0000 payyolionline.in

ദില്ലി: കേന്ദ്രത്തിനെതിരായ പ്രതിപക്ഷ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കേണ്ടെന്ന് ബിഎസ്പിയും വൈഎസ്ആർ കോൺഗ്രസും. പ്രമേയം, ദില്ലി ഓർഡിനൻസിന് പകരമുള്ള ബില്ലിന് ശേഷം ചർച്ച ചെയ്യാമെന്ന നിലപാടിലാണ് സർക്കാർ. ഇതിനിടെ മണിപ്പൂരിലെ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നടപടിയും സർക്കാർ തുടങ്ങിക്കഴിഞ്ഞു. മണിപ്പൂർ സംഘർഷം അവസാനിപ്പിക്കാൻ ഇരു വിഭാഗങ്ങളുമായി കേന്ദ്രം ചർച്ച തുടങ്ങി.

കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയ നോട്ടീസ് ലോക്സഭ സ്പീക്കർ ഓം ബിർള അംഗീകരിച്ചിട്ടുണ്ട്. പ്രമേയത്തിൽ അടുത്തയാഴ്ച ചർച്ച നടക്കും. കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയി ബിആർഎസ് എംപി നമോ നാഗേശ്വർ റാവു എന്നിവരാണ് കേന്ദ്ര സർക്കാരിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. ഇന്നലെ പന്ത്രണ്ട് മണിക്ക് സഭ ചേർന്നപ്പോൾ നോട്ടീസ് പരിഗണിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ആദ്യം ഗൗരവ് ഗൊഗോയിയുടെ നോട്ടീസാണ് പരിഗണിച്ചത്. നോട്ടീസ് അംഗീകരിക്കാനാവശ്യമായ 50 പേരുടെ പിന്തുണയുണ്ടോയെന്ന് പരിശോധിച്ച സ്പീക്കർ ചർച്ചയ്ക്കുള്ള തീയതി പിന്നീട് നിശ്ചയിച്ച് അറിയിക്കാം എന്ന് വ്യക്തമാക്കി.

അടുത്തയാഴ്ച ചർച്ചയ്ക്ക് തയ്യാറെന്ന് ബിജെപി സ്പീക്കറെ അറിയിച്ചു. പ്രതിപക്ഷ സഖ്യത്തിന്റെ അംഗസംഖ്യ തെളിയിക്കാനല്ല, മണിപ്പൂരിന് നീതി ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് ഗൗരവ് ഗൊഗോയി പറഞ്ഞു. രാഹുൽ ഗാന്ധിയും സഭയിൽ ഇല്ലാത്ത പശ്ചാത്തലത്തിൽ അവിശ്വാസ ചർച്ച നടക്കട്ടെ എന്ന രാഷ്ട്രീയ തീരുമാനം ഭരണപക്ഷം കൈക്കൊണ്ടു. പ്രതിപക്ഷത്തിന് 2023ലും അവിശ്വാസത്തിന് താൻ അവസരം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞതിൻറെ വിഡിയോ പ്രചരിപ്പിച്ചാണ് ബിജെപി പ്രതിപക്ഷ നീക്കത്തെ പരിഹസിക്കുന്നത്.

അവിശ്വാസം ചർച്ചയ്ക്കെടുക്കുന്നത് വരെ നയപരമായ തീരുമാനങ്ങളും നിയമനിർമ്മാണവും പാടില്ലെന്ന എൻകെ പ്രേമചന്ദ്രൻ്റെ വാദത്തിൽ സ്പീക്കർ നാളെ റൂളിംഗ് നൽകും. ഇത് രണ്ടാം തവണയാണ് നരേന്ദ്ര മോദി അവിശ്വാസ പ്രമേയം നേരിടാൻ പോകുന്നത്. മണിപ്പൂരിൽ പ്രധാനമന്ത്രിയുടെ പ്രസ്താവന ഒഴിവാക്കാൻ നോക്കിയ സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ ഈ നീക്കത്തിലൂടെ പ്രതിപക്ഷത്തിനായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe