ന്യൂഡൽഹി ∙ കേരള ഹൗസ് പ്രധാന കവാടത്തിലെ പ്രവേശനവിലക്ക് വീണ്ടും വിവാദമാകുന്നു. 10 വർഷം മുൻപ് സാധാരണക്കാരനു മുന്നിൽ കൊട്ടിയടച്ച പ്രധാന ഗേറ്റ് തുറക്കുമോ എന്ന ചോദ്യമാണു വീണ്ടും ഉയരുന്നത്. പ്രധാന കവാടത്തിൽ പൊതുജനങ്ങൾക്കുള്ള പ്രവേശനനിയന്ത്രണം അടിയന്തരമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ഡീൻ കുര്യാക്കോസ് എംപി മുഖ്യമന്ത്രി വി.ഡി.സതീശന് കത്ത് നൽകിയതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്.
പുതിയ മുഖ്യമന്ത്രി കനിയുമോ ?
10 വർഷം മുൻപ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണു നിയന്ത്രണം ഏർപ്പെടുത്തിയത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിൻ ഹൗസിൽ താമസിച്ചിരുന്ന സമയത്തു പ്രധാന ഗേറ്റിലൂടെ പ്രവേശിച്ച യുവാവിന്റെ കയ്യിൽ കത്തി കണ്ടെടുത്തിരുന്നു. അതോടെ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി പ്രധാന ഗേറ്റിലൂടെ പ്രവേശനം തടഞ്ഞു. പിന്നീട് മുഖ്യമന്ത്രി ഇല്ലാത്ത സമയത്തും വിലക്ക് തുടർന്നു. ഡൽഹിയിലെത്തുന്ന മലയാളികൾക്ക് ഏറെ ആശ്രയമാകുന്ന കേന്ദ്രമാണു കേരള ഹൗസ്. എന്നാൽ സുരക്ഷയുടെ പേരിൽ പ്രധാന കവാടം അടച്ചിടുന്നതു വലിയ അവമതിപ്പുണ്ടാക്കുന്നുണ്ടെന്ന് എംപി കത്തിൽ ചൂണ്ടിക്കാട്ടി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുതന്നെ പൊതുജനങ്ങൾക്കു സുഗമമായി വന്നുപോകാനുള്ള സാഹചര്യം ഒരുക്കണം. സമൃദ്ധി കന്റീനിലേക്ക് ഇതുവഴി പ്രവേശനം നൽകുന്നതിനു നടപടികൾ സ്വീകരിക്കണമെന്നും എംപി കത്തിലൂടെ ആവശ്യപ്പെട്ടു.
കന്റീനിലേക്ക് വളഞ്ഞവഴി
രാജ്യതലസ്ഥാനത്തു ചുരുങ്ങിയ ചെലവിൽ പൊതുജനങ്ങൾക്ക് അന്നം നൽകുന്ന കേരള ഹൗസിലേക്കു പോകാൻ ‘വളഞ്ഞവഴി’ മാത്രമാണുള്ളത്. നേരത്തേ, കേരള ഹൗസിന്റെ പ്രധാന കവാടത്തിലൂടെ തന്നെ ആളുകളെ കയറ്റിവിടുമായിരുന്നെങ്കിൽ കുറെയേറെ നാളായി അതില്ല. സുരക്ഷാപ്രശ്നം ഉന്നയിച്ചാണു വഴി അടയ്ക്കുന്നത്. പ്രവേശനം കേരള ഹൗസിന്റെ ‘പിൻവാതിലിലൂടെ’ മാത്രമാക്കിയതോടെ കേരളീയ ഭക്ഷണം കഴിക്കാൻ എത്തുന്നവരുടെ മനസ്സുമടുക്കുന്ന അവസ്ഥയായി.
ഡൽഹിയിലെ വിവിധ സർവകലാശാലകളിൽ പഠിക്കുന്ന മലയാളി വിദ്യാർഥികളിലേറെയും പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷനിൽ ഇറങ്ങിയശേഷം അര കിലോമീറ്ററിലേറെ നടന്നാണു കേരള ഹൗസിന്റെ മുൻകവാടത്തിലെത്തുന്നത്. അവിടെ പ്രവേശനം നിഷേധിക്കപ്പെടുന്നതോടെ, വളഞ്ഞുചുറ്റി 10 മിനിറ്റോളം വീണ്ടും നടന്നുവേണം പിന്നിലെ ഗേറ്റിലെത്താൻ. വാഹനങ്ങൾ അകത്ത് കയറ്റില്ല. കേരള ഹൗസ് ഡൽഹിയിൽ കേരളത്തിന്റെ അടയാളമാണ്. ഇവിടേക്കെത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ളവരെ സ്വീകരിക്കേണ്ടത് ഇങ്ങനെയാണോ എന്ന ചോദ്യം വർഷങ്ങളായി ഉയരുന്നതാണ്. പുതിയ സർക്കാർ അധികാരത്തിലെത്തിയതോടെ പ്രശ്നത്തിനപ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഡൽഹി മലയാളികൾ.
