കോഴിക്കോട്: കോഴിക്കോട് ലഹരി സംഘത്തിലെ പ്രധാനി പിടിയിൽ. പൂച്ച അർഷാദ് എന്ന് വിളിപ്പേരുള്ള പി വി അർഷാദ് ആണ് കസബ പൊലീസിന്റെ പിടിയിലായത്. മൂന്നിലധികം ലഹരിക്കേസുകളിൽ പ്രതിയാണ് അർഷാദ്. കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായ മാവൂർ സ്വദേശി സലാമിന് എംഡിഎംഎ എത്തിച്ചുനൽകിയത് അർഷാദ് ആണെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വ്യാപക പരിശോധനയാണ് കോഴിക്കോട് നഗരത്തിൽ ഉൾപ്പെടെ നടത്തുന്നത്.
അഞ്ച് വർഷം മുൻപ് പൂച്ച അർഷാദിനേയും സംഘത്തെയും മാവൂരിലെ ഹോട്ടലിൽ സംഘടിപ്പിച്ച റെയ്ഡിൽ പിടികൂടിയിരുന്നു. 500 ഗ്രാം ഹാഷിഷ് ഓയിലും ആറ് ഗ്രാം എംഡിഎംഎയും ഇവരിൽ നിന്നും കണ്ടെത്തിയിരുന്നു. അർഷാദിന്റെ പേരിലായിരുന്നു മുറി ബുക്ക് ചെയ്തിരുന്നത്.
ഏകദേശം രണ്ട് ലക്ഷം രൂപയുടെ ലഹരി വസ്തുക്കളായിരുന്നു സംഘത്തിൽ നിന്നും പിടിച്ചെടുത്തത്. വാഗമണിൽ ഉൾപ്പെടെ ലഹരിപ്പാർട്ടികൾ സംഘടിപ്പിക്കുന്നതിൽ അർഷാദിന് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
