കോഴിക്കോട്: നഗരത്തിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട. പന്തീരങ്കാവ് ദേശീയപാത സർവീസ് റോഡിൽ നടത്തിയ പരിശോധനയിൽ ഒരുകിലോയിലധികം എംഡിഎംഎയുമായി മൂന്ന് യുവാക്കളെ പന്തീരങ്കാവ് പോലീസ് പിടികൂടി. മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശി മുഹമ്മദ് ഹർഷലാൽ (25), ചേലേമ്പ്ര സ്വദേശി ആദിൽഷാ (20), ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഫർഹാൻ എന്നിവരാണ് അറസ്റ്റിലായത്.
ഇവർ സഞ്ചരിച്ചിരുന്ന കാറിൽ നിന്നാണ് 1013.26 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തത്. ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫും പന്തീരങ്കാവ് പോലീസും സംയുക്തമായാണ് ഈ ഓപ്പറേഷൻ നടത്തിയത്. ഡാൻസാഫ് അംഗങ്ങളായ എസ്ഐ മനോജ്, എഎസ്ഐ അഖിലേഷ്, പോലീസുകാരായ അഷിജിത്ത്, ദിനീഷ് എന്നിവരും പന്തീരങ്കാവ് സ്റ്റേഷൻ എസ്ഐ ജാക്സൺ ജോയി, പ്രബേഷൻ എസ്ഐ വിനോദ്, സിവിൽ പോലീസ് ഓഫീസർമാരായ പ്രഷിത്ത്, ദീപക്ക് കെ. എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
