ഇടുക്കി: നെടുങ്കണ്ടത്ത് അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ പ്രതി സജിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്. മദ്യപിച്ചെത്തിയ സഹോദരൻ റെജിയുമായി ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. റെജിയുടെ മുഖത്തും കയ്യിലുമടിച്ച ശേഷം ബോധം മറഞ്ഞപ്പോൾ കഴുത്തിൽ തോർത്ത് മുറുക്കി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്. ഈ ക്രൂരകൃത്യം കണ്ടുനിന്ന അമ്മ മേരിക്കുട്ടിയെയും പ്രതി വെറുതെവിട്ടില്ല. അമ്മയുടെ മുഖത്ത് പലതവണ ഇടിച്ച് മരണം ഉറപ്പാക്കുകയായിരുന്നുവെന്ന് സജി മൊഴി നൽകി.
കൊലപാതകത്തിന് ശേഷം രണ്ട് ദിവസം മൃതദേഹങ്ങൾ വീട്ടിലെ ചായ്പ്പിൽ ഗ്രീൻ ഷീറ്റ് ഉപയോഗിച്ച് മറച്ചുവെച്ചു. പിന്നീട് ആരുമറിയാതെ പുരയിടത്തിൽ കുഴിച്ചുമൂടുകയായിരുന്നു. താൻ ഒറ്റയ്ക്കാണ് ഈ കൃത്യങ്ങളെല്ലാം ചെയ്തതെന്നും സജി വെളിപ്പെടുത്തിയിട്ടുണ്ട്. വിവാഹത്തിന് തടസ്സം നിന്നതും സ്വത്ത് തർക്കവുമാണ് വൈരാഗ്യത്തിന് കാരണമെന്നാണ് പ്രതിയുടെ വിശദീകരണം. കൂടാതെ സഹോദരൻ റെജി തന്റെ പിതൃത്വത്തെച്ചൊല്ലി നിരന്തരം അപമാനിച്ചിരുന്നതായും സജി പോലീസിനോട് പറഞ്ഞു.
കേസിൽ കൂടുതൽ തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. 2018 മുതൽ കാണാതായ പിതാവ് മാത്യുവിന്റെ തിരോധാനത്തിലും സജിക്ക് പങ്കുണ്ടോ എന്ന് പോലീസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്. കൂടുതൽ വ്യക്തത വരുത്തുന്നതിനായി സജിയെ വീണ്ടും ചോദ്യം ചെയ്യുകയും കൃത്യം നടന്ന വീട്ടിലെത്തിച്ച് വീണ്ടും തെളിവെടുപ്പ് നടത്തുകയും ചെയ്യും. ഈ ഇരട്ടക്കൊലപാതകത്തിന്റെ ക്രൂരത നെടുങ്കണ്ടം മേഖലയെ നടുക്കിയിരിക്കുകയാണ്.
