പോസ്റ്റൽ വോട്ട് രേഖപ്പെടുത്തുന്നതിൽ പോളിംഗ് ഉദ്യോഗസ്ഥർ നേരിടുന്ന പ്രതിസന്ധിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി രംഗത്തെത്തി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാൻ അവസരം ഒരുക്കേണ്ടത് കമ്മീഷന്റെ ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കിയ കോടതി, വിഷയത്തിൽ കമ്മീഷൻ കാണിക്കുന്ന നിർബന്ധബുദ്ധി എന്തിനാണെന്ന് ചോദ്യം ചെയ്തു. അവധിക്കാല സിംഗിൾ ബെഞ്ചിന്റേതാണ് ഈ സുപ്രധാന നിരീക്ഷണം.
തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി സേവനം അനുഷ്ഠിക്കുന്ന ഇരുപതിനായിരത്തോളം ജീവനക്കാർക്ക് വോട്ട് ചെയ്യാനാകാത്ത സാഹചര്യം അതീവ ഗൗരവതരവും നിർഭാഗ്യകരവുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എത്രപേർക്ക് ഇനി വോട്ട് ചെയ്യാനുണ്ടെന്ന് ആരാഞ്ഞ കോടതി, പ്രതിസന്ധികൾ പരിഹരിക്കാൻ കമ്മീഷൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഓർമ്മിപ്പിച്ചു. എല്ലാ പൗരന്മാർക്കും വോട്ട് ചെയ്യാനുള്ള അവകാശം ഉറപ്പാക്കുക എന്നത് കമ്മീഷന്റെ പ്രാഥമിക ചുമതലയാണെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു.
അതേസമയം, സാധ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്നും ഇനി കൂടുതലായി ഒന്നും ചെയ്യാനില്ലെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചത്. കേരള എൻജിഒ യൂണിയൻ ഉൾപ്പെടെയുള്ള സംഘടനകളും ഒരു കൂട്ടം പോളിംഗ് ഉദ്യോഗസ്ഥരും സമർപ്പിച്ച ഹർജികളാണ് കോടതി പരിഗണിച്ചത്. വിശദമായ വാദം കേട്ട ശേഷം ഹർജികൾ വിധി പറയാനായി കോടതി മാറ്റി വെച്ചു.
