പയ്യോളി ഇനി മുതൽ സമ്പൂർണ്ണ മാലിന്യ മുക്ത നഗരസഭ; ജില്ലാ കളക്ടർ പ്രഖ്യാപനം നടത്തി

news image
Mar 24, 2025, 2:18 pm GMT+0000 payyolionline.in

.

പയ്യോളി : മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി പയ്യോളിയെ സമ്പൂർണ്ണ മാലിന്യ മുക്ത നഗരസഭയായി ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് പ്രഖ്യാപിച്ചു. ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം മുതൽ നഗരസഭയെ സമ്പൂർണ്ണ മാലിന്യ മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയായിരുന്നു.
നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹിമാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷൻ ജില്ലാ കോ -ഓർഡിനേറ്റർ എം ഗൗതമനെ ചടങ്ങിൽ വെച്ച് ആദരിച്ചു. നഗരസഭ സെക്രട്ടറി വിജില എം റിപ്പോർട്ട് അവതരിപ്പിച്ചു. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ മേഘനാഥൻ സി.ടി.കെ ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
സമ്പൂർണ്ണ മാലിന്യ മുക്ത നഗരസഭയാവുന്നതിനായി ജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നതിന് സൗകര്യമില്ലാത്ത 1500 വീടുകൾക്ക് ജൈവമാലിന്യ സംസ്കരണ ഉപാധികൾ പദ്ധതിയിൽ ഉൾപ്പെടുത്തി നല്കി.

6 പൊതുയിടങ്ങളെ ഹരിതയിടങ്ങളാക്കി മാറ്റി. പൊതുസ്ഥലങ്ങളിൽ ഇരട്ട ബിന്നുകൾ സ്ഥാപിച്ചു. പൊതുജന പങ്കാളിത്തത്തോടെ പാതയോരങ്ങളിൽ ചെടികൾ വളർത്തി സൗന്ദര്യവൽക്കരണം നടത്തുന്നതിനുള്ള പരിപാടികൾക്ക് തുടക്കമിട്ടു. നഗരസഭയിലെ 22 സ്കൂളുകളിലും 43 അങ്കണവാടികളിലും 30 പൊതുസ്ഥാപനങ്ങളിലും ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള ഉപാധികളും അജൈവ പാഴ് വസ്തുക്കൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യവും ഉറപ്പ് വരുത്തി.
കൂടുതൽ മാലിന്യങ്ങൾ ഉല്പാദിപ്പിക്കുന്ന ബൾക്ക് വേസ്റ്റ് ജനറേറ്റർമാരായ സ്ഥാപനങ്ങള ഹരിത സ്ഥാപനങ്ങളാക്കി മാറ്റി. സർഗ്ഗാലയ ഉൾപ്പെടെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഹരിത വിനോദ സഞ്ചാര കേന്ദ്രമാക്കി പ്രഖ്യാപിച്ചു.


നഗരസഭയിലെ മാലിന്യനിക്ഷേപ കേന്ദ്രങ്ങൾ വ്യത്തിയാക്കി. ഇവിടെ നിന്നും ശേഖരിച്ച 150 ടൺ പ്ലാസ്റ്റിക്ക് വസ്തുക്കൾ സംസ്കരണ കേന്ദ്രത്തിൽ എത്തിക്കാൻ 10 ലക്ഷം രൂപ ചിലവഴിച്ചു. ജൈവ മാലിന്യ സംസ്കരണ ഉപാധികൾ നല്കുന്നതിനും ബിന്നുകൾ സ്ഥാപിക്കുന്നതിനും സിസിടിവി സ്ഥാപിക്കുന്നതിനും 65 ലക്ഷം രൂപയാണ് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചെലവഴിച്ചത്.
ഹരിതകർമ്മസേനയ്ക്ക് പാഴ്‌വസ്തു ശേഖരണത്തിന് 15 ലക്ഷം രൂപ ചിലവഴിച്ച് രണ്ട് വാഹനങ്ങൾ വാങ്ങി നല്കി. ഹരിതമിത്രം ആപ്പ് പ്രകാരം വീടുകൾ തോറുമുള്ള പാഴ്‌വസ്തുശേഖരണ പ്രവർത്തനം കഴിഞ്ഞ 6 മാസമായി 100 ശതമാനത്തിൽ എത്തിക്കാൻ ഹരിത കർമ്മ സേനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 3500 ചതുരശ്ര അടിയിൽ കോട്ടകടപ്പുറത്ത് നിർമ്മിച്ച MRF ജില്ലയിലെ പരിശീലന കേന്ദ്രമായി തെരെഞ്ഞെടുത്തിട്ടുണ്ട്.
നഗരസഭ വൈസ് ചെയർപേഴ്സൺ പത്മശ്രീ വളപ്പിൽ, സ്ഥിരം സമിതി അധ്യക്ഷൻമാരായ അഷ്റഫ് കോട്ടക്കൽ, മഹിജ എളോടി, ഷെജ്മിന അസ്സയിനാർ കൗൺസിലർ മാരായ വടക്കയിൽ ഷഫീഖ്, ടി.ചന്തുമാസ്റ്റർ, കെ.ടി. വിനോദ്, എ.പി. റസാഖ്, ചെറിയാവി സുരേഷ് ബാബു, റസിയ ഫൈസൽ , നിഷാ ഗിരീഷ് ആസൂത്രണ സമിതി ഉപാധ്യക്ഷൻ മഠത്തിൽ നാണു മാസ്റ്റർ, കുടുംബശ്രീ ചെയർപേഴ്സൺ രമ്യ.പി.പി, ഹരിതകർമ്മ സേന സെക്രട്ടറി ബിന്ദു.കെ. സി , വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ഷമീർ കെ.എം രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മുജേഷ് ശാസ്ത്രി, എൻ.പി. അബ്ദു റഹിമാൻ, എ.പി കുഞ്ഞബ്ദുള്ള, ഗിരിഷ് കുമാർ , അനിൽ കുമാർ നഗരസഭ ക്ലീൻ സിറ്റി മാനേജർ ലതീഷ് കെ.സി എന്നിവർ സംസാരിച്ചു.
നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി.എം. ഹരിദാസൻ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ ടി.പി. പ്രജീഷ് കുമാർ നന്ദിയും പറഞ്ഞു.
മാലിന്യ മുക്ത സന്ദേശം നല്കുന്ന ഓട്ടം തുള്ളൽ കലാമണ്ഡലം മഹേന്ദ്രനും സംഘവും അവതരിപ്പിച്ചു. ഹരിതകർമ്മസേനാംഗങ്ങളുടെയും കുടുംബശ്രീ പ്രവർത്തകരുടെയും കലാപരിപാടികളും നടന്നു. ഹരിതകർമ്മസേനാ അംഗങ്ങൾ, ആശാ വർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ , കുടുംബശ്രീ പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി, സന്നദ്ധ പ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

പയ്യോളി നഗരസഭയ്ക്ക് ടൂറിസത്തിന് നല്ല സാധ്യതയുണ്ടെന്നും മാലിന്യമുക്ത നഗരസഭയായി നിലനിർത്തുന്നത് പ്രധാനമാണെന്നും പയ്യോളിയിലെ ഹൈവേയിലെ പ്രശ്നങ്ങൾ ഉടൻ പരിഹാരമാകുമെന്നും കളക്ടർ അഭിപ്രായപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe