ബെംഗളൂരുവിലെ ബിടിഎൽ സ്കൂൾ ഓഫ് നഴ്സിങ്ങിലെ വിദ്യാർഥി ആദിത്യന്റെ മരണത്തിൽ കോളജ് അധികൃതർക്കെതിരെ ആരോപണവുമായി കുടുംബം. മരണത്തിൽ ദുരൂഹതയുണ്ടെന്നും സന്ദീപ് പാണ്ഡെ എന്ന അധ്യാപകനിൽ നിന്ന് നിരന്തരം മാനസിക പീഡനം ഉണ്ടായെന്നും കുടുംബം പറയുന്നു.
സന്ദീപ് പാണ്ഡെ എന്ന അധ്യാപകന്റെ പേരാണ് കുട്ടികൾ പറഞ്ഞത്. മയക്കുമരുന്നു ഉപയോഗിച്ചെന്നും പറഞ്ഞ് കുട്ടികളുടെ മുന്നിൽ വച്ച് അനെ ഇൻസൾട്ട് ചെയ്തു. വിഷുവിന് വീട്ടിൽ വന്നപ്പോൾ അവൻ അമ്മയോട് ഇക്കാര്യം പറഞ്ഞിരുന്നു. വീട്ടിൽ ഒരു തരത്തിലുള്ള പ്രശ്നങ്ങളുമുണ്ടായിരുന്നില്ല. ഇങ്ങനെ ചെയ്യാൻ ഒരു സാധ്യതയുമില്ല- ആദിത്യന്റെ അച്ഛൻ പറഞ്ഞു. സന്ദീപ് പാണ്ഡെ, ആദിത്യനെ മാനസികമായി പീഡിപ്പിച്ചെന്നും ഉപദ്രവിച്ചെന്നും ചൂണ്ടിക്കാട്ടി കോളജിലെ വിദ്യാർത്ഥിനി ബന്ധുകൾക്ക് അയച്ച ശബ്ദസന്ദേശം ലഭിച്ചു.
ആദിത്യന്റെ മൃതദേഹം തിരുവനന്തപുരം കാച്ചാണിയിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. വൈകാരികരംഗങ്ങൾക്കാണ് വീട് സാക്ഷ്യം വിഹിക്കുന്നത്. അരുവിക്കര ഇരുമ്പ സ്വദേശിയായ ആദിത്യൻ ബാംഗ്ലൂർ ബിടിഎൽ സ്കൂൾ ഓഫ് നേഴ്സിങ്ങിലെ രണ്ടാം വർഷ ബിഎസ്സി നഴ്സിങ് വിദ്യാർഥിയായിരുന്നു.ഇന്നലെ ഉച്ചയ്ക്കാണ് ഹോസ്റ്റൽ മുറിയിൽ ആദിത്യനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാലു പേരുള്ള റൂമിലാണ് ആദിത്യൻ താമസിച്ചിരുന്നത്. കൂടെയുള്ളവർ കോളജിൽ നിന്ന് തിരിച്ചു വന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആദിത്യന്റെ മരണത്തിൽ അസ്വാഭാവികത ഉണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. പരാതി സ്വീകരിക്കാൻ പൊലീസ് മടിച്ചെന്നും കുടുംബം പറയുന്നു.
