ഗ്വാളിയോര്‍: മുന്‍ കാമുകന്‍റെ ഭാര്യയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ യുവതിക്കെതിരെ കേസ്. 34കാരിയായ യുവതിക്കെതിരെയാണ് മധ്യപ്രദേശ് പൊലീസ് വെള്ളിയാഴ്ച കേസ് എടുത്തിരിക്കുന്നത്. വ്യാഴാഴ്ചയാണ് വീട്ടമ്മയ്ക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടാവുന്നത്. മുന്‍ കാമുകനുമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ കഴിഞ്ഞിരുന്ന സമയത്ത് ഇയാള്‍ ബലാത്സംഗം ചെയ്തതിലെ പ്രതികാരമായാണ് ആക്രമണമെന്നാണ് സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത്.
ഗ്വാളിയോറിലെ ജനക്ഗഞ്ച് മേഖലയിലാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ വിദഗ്ധ ചികിത്സയ്ക്കായി ദില്ലിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. സംഭവത്തില്‍ ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയുടെ ഭര്‍ത്താവിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
36 കാരനായ ഇയാളുമായി 2018 മുതല്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നെന്നും. ഇക്കാലയളവില്‍ ഇയാള്‍ ബലാത്സംഗം ചെയ്തുവെന്നുമാണ് 34കാരി ആരോപിക്കുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വിശദമാക്കിയിട്ടുണ്ട്.
ഏപ്രില്‍ അവസാന വാരത്തില്‍ ഛത്തീസ്ഗഡിലെ ബസ്തറിലുമുണ്ടായിരുന്നു. ഇരുപത്തിയഞ്ചുകാരനായ യുവാവിന്‍റെ വിവാഹദിനത്തില്‍ വേഷം മാറി പുരുഷനെ പോലെ എത്തിയ മുൻകാമുകി ഇയാള്‍ക്കെതിരെ ആസിഡ് ആക്രമണം നടത്തുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ തന്നെ ആരാണ് ചെയ്തത് എന്നതിന് സാക്ഷികളില്ലായിരുന്നു. പിന്നീട് പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് സംഭവത്തിന്‍റെ നിജസ്ഥിതി പുറത്തുവരുന്നത്.
വര്‍ഷങ്ങളായി തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്നും തന്നെ ഉപേക്ഷിച്ച് മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ ഇയാള്‍ തീരുമാനിച്ചതോടെയാണ് താൻ ആസിഡ് ആക്രമണം നടത്തിയത് എന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. ഇവരുടെ ആസിഡ് ആക്രമണത്തില്‍ യുവാവിനും വധുവിനും മറ്റ് ചിലര്‍ക്ക് നിസാരമായ പരുക്കാണ് പറ്റിയിട്ടുള്ളത്.