വടകരയിൽ അധ്യാപകർ പ്രതിയായ ലഹരിക്കേസ്; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

news image
Jul 31, 2026, 5:07 am GMT+0000 payyolionline.in

വടകര: വടകരയിൽ അധ്യാപകർ പ്രതിയായ എംഡിഎംഎ കേസിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. എസ്എസ്‌കെ അഡീഷണൽ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ എം കെ ഷൈൻ മോന്റെ നേതൃത്വത്തിൽ നാലംഗ സമിതി അന്വേഷിക്കും. ഇത് സംബന്ധിച്ച്സ്എസ്‌കെ പ്രൊജക്ട് ഡയറക്ടർ ഉത്തരവിറക്കി. പേരാമ്പ്ര ബിആർസിയിലെ മൂന്ന് അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്മ എന്നിവരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. പിന്നാലെ ഇവരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. ഇതിനിടെയാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്.

കേസിൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കം അന്വേഷണസംഘം ആരംഭിച്ചുകഴിഞ്ഞു. അധ്യാപികമാർ ഉൾപ്പെടെയുള്ള പ്രതികളുടെ അക്കൗണ്ട് കേന്ദ്രീകരിച്ച് കഴിഞ്ഞ ആറുമാസത്തിനിടെ നടന്നത് കോടിക്കണക്കിന് രൂപയുടെ ഇടപാടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കീർത്തനയുടെ അക്കൗണ്ടിൽ 14 ലക്ഷവും കാവ്യയുടെ അക്കൗണ്ടിൽ ഒമ്പത് ലക്ഷവും എത്തിയിരുന്നു. ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന ഇവരുടെ അക്കൗണ്ടിൽ ഇത്രയും പണം എത്തിയത് ലഹരി ഇടപാട് വഴി എന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ്. ഇതോടെയാണ് സ്വത്ത് കണ്ട് കെട്ടാനുള്ള നീക്കത്തിലേക്ക് നടന്നത്.

ഇവർ ഉപയോഗിച്ച വിദേശ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. ലഹരി വിൽപ്പനയ്ക്കായാണ് നമ്പർ ഉപയോഗിച്ചതെന്നാണ് കണ്ടെത്തൽ. പ്രതികൾക്ക് വിദേശ സഹായം ലഭിച്ചോ എന്നും പൊലീസ് അന്വേഷിക്കുകയാണ്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യനാണ് നീക്കം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe