സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. റെഗുലേറ്ററി കമ്മീഷന്റെ അനുമതി ലഭിച്ചതോടെ എന്‍ടിപിസി, പവര്‍ പ്ലസ് ട്രേഡിങ് സൊല്യൂഷന്‍സ് ലിമിറ്റഡ് എന്നീ കമ്പനികളിൽ നിന്നും 200 മെഗാവാട്ട് വൈദ്യുതി ഇന്ന് മുതൽ ലഭിച്ചു തുടങ്ങും. വരും ദിവസങ്ങളിൽ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്. ലോകകപ്പ് ഫുട്ബോൾ ഫൈനൽ നടക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല.
ദിവസം മുഴുവനും യൂണിറ്റിന് 5.96 രൂപ നിരക്കിലാണ് വൈദ്യുതി വാങ്ങുക. ഇത് കൂടി ലഭിക്കുന്നതോടെ പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം കണ്ടെത്താൻ കഴിയും എന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി. ഒപ്പം കൂടുതൽ വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ മറ്റു മാർഗ്ഗങ്ങളും കെഎസ്ഇബിയും വൈദ്യുതി വകുപ്പും തേടുന്നുണ്ട്. ഓണക്കാലം മുന്നിൽ കണ്ട് അടുത്തമാസം തുടങ്ങും മുന്നേ പ്രതിസന്ധി പൂർണമായും പരിഹരിക്കുകയാണ് കെഎസ്ഇബിയുടെ ലക്ഷ്യം. കേന്ദ്ര വൈദ്യുതി ഉല്പാദന നിലയങ്ങളിൽ നിന്ന് അധിക വിഹിതം ലഭ്യമാക്കി വൈദ്യുതി വാങ്ങാൻ ആണ് ശ്രമം.
വൈദ്യുതി നിയന്ത്രണത്തിൽ ആശങ്ക അറിയിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ രംഗത്തെത്തി. നിയന്ത്രണസമയം നേരത്തെ അറിയിക്കണമെന്ന് റെഗുലേറ്ററി കമ്മീഷൻ നിർദേശിച്ചു. ഒരു പ്രദേശത്ത് തുടർച്ചയായ നിയന്ത്രണം അത് ഒരേസമയത്താകണം. ഓരോ ദിവസത്തെയും വൈദ്യുതി ആവശ്യകത തലേന്ന് തീരുമാനിക്കാൻ ആകുമെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പറഞ്ഞു. സമയക്രമം പാലിച്ച് നിയന്ത്രണം ഏർപ്പെടുത്തണമെന്നും റെഗുലേറ്ററിൽ കമ്മീഷന്റെ നിർദേശം. ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് കുറയ്ക്കാൻ കെഎസ്ഇബി തയ്യാറാകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
