തിരുവനന്തപുരം: ഇന്നും നിയമസഭ പ്രക്ഷുബ്ധം. പ്രതിപക്ഷ എം.എൽ.എമാർ നടുത്തളത്തിൽ സത്യഗ്രഹമിരിക്കുകയാണ്. ഉമാ തോമസ്, അൻവർ സാദത്ത്, എ.കെ.എം. അഷ്റഫ്, കുറുക്കോളി മൊയ്തീൻ, ടി.ജെ. വിനോദ് എന്നീ എം.എൽ.എമാരാണ് സഭയുടെ നടുത്തളത്തിൽ സത്യഗ്രഹം നടത്തുന്നത്. പ്രതിപക്ഷ ആവശ്യങ്ങൾ അംഗീകരിക്കുംവരെ പ്രതിഷേധം തുടരാനാണ് തീരുമാനം.
റൂളിങ് നൽകിയിട്ടും സഭ നടത്തിക്കില്ലെന്ന നിലപാടോടെ പ്രതിപക്ഷം മുന്നോട്ടുപോകുന്നത് ശരിയല്ലെന്ന് സ്പീക്കർ കുറ്റപ്പെടുത്തി. കാര്യോപദേശ സമിതി യോഗം വിളിച്ചിട്ടും പ്രതിപക്ഷം പങ്കെടുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രതിപക്ഷം സഭാനടപടിക്രമങ്ങളെ വെല്ലുവിളിക്കുകയാണെന്ന് മന്ത്രി എം.ബി. രാജേഷ് കുറ്റപ്പെടുത്തി. സ്പീക്കറുടെ റൂളിങ്ങിനെ സഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം ലംഘിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സഭ സുഗമമായി നടത്തിക്കൊണ്ടുപോകാൻ സർക്കാർ ഇടപെടുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പ്രതിപക്ഷവുമായി ചർച്ചക്ക് തയാറാവുന്നില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.