പയ്യോളി : ദേശീയ പാത 66ൽ പയ്യോളി ടൗണിന് വടക്ക് ഭാഗം അയനിക്കാട് പള്ളി – അയ്യപ്പ ക്ഷേത്ര പരിസരത്ത് അടിപ്പാത ഇല്ലാത്തതിനാൽ ജനങ്ങൾ വളയേറെ ബുദ്ധി മുട്ട് അനുഭവിക്കുകയാണ്. പയ്യോളി ടൗണിൽ നിന്നും 2.2 കിലോ മീറ്റർ വടക്കു മാറി അയനിക്കാട് പോസ്റ്റ് ഓഫീസ് പരിസരത്താണ് നിലവിൽ അടിപ്പാത സൗകര്യം ഉള്ളത് പയ്യോളി ടൗണിൽ നിന്നും ഒന്നേമുക്കാൽ കിലോമീറ്റർ മാറി വടക്കു ഭാഗത്തായുള്ള അയനിക്കാട് പള്ളി – ക്ഷേത്രത്തിൻ്റെ സമീപത്തായി അടിപ്പാത അനുവദിക്കണമെന്ന ജനങ്ങളുടെ ആവശ്യം ശക്തമാവുകയാണ്. ഇവിടെ റോഡിന് ഇരുഭാഗത്തേക്കും ദിവസേന നൂറുകണക്കിന് ആളുകൾ യാത്ര ചെയ്യുന്ന സ്ഥലമാണിത്. കൃഷിഭവൻ, ഹോമിയോ ഡിസ്പെൻസറി തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും റോഡിൻ്റെ ഇരു വശത്തുമായി സ്ഥിതി ചെയ്യുന്നുണ്ട്.


സ്കൂളിലേക്കും കോളേജിലേക്കും പോകുന്ന കുട്ടികളും മറ്റു വിവിധ ആവശ്യങ്ങൾക്ക് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകളക്കമുള്ള ജനവിഭാഗങ്ങളും റോഡിന്റെ ഇരുവശങ്ങളിലേക്കും പോകാൻ വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. അയനിക്കാട് പള്ളി – ക്ഷേത്രത്തിന് മുമ്പായി നാഷണൽ ഹൈവെയിൽ നിലവിൽ ഓവ് പാലത്തിൻ്റെ പണി പൂർത്തിയാകാതെ കിടക്കുന്ന സ്ഥലത്ത് അടിപ്പാത അനുവദിക്കണമെന്ന ആവശ്യവുമായി ജനങ്ങൾ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. അടിപ്പാത സമര സമിതിയുടെ നേതൃത്വത്തിൽ മന്ത്രിമാർ, എംപി മാർ, തുടങ്ങിയ ജന പ്രതിനിധികൾക്കും എൻ എച്ച് എ ഐ, ജില്ലാ കളക്ടർ എന്നിവർ മുൻപാകെയും അടിപ്പാത ആവശ്യപ്പെട്ടുകൊണ്ട് നിവേദനം നൽകിയിട്ടുണ്ട്.
അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അയനിക്കാട് പ്രദേശത്തെ ആയിരക്കണക്കിന് ജനങ്ങളെ അണിനിരത്തി പ്രക്ഷോഭത്തിന്റ ഭാഗമായി ജനുവരി 2 ന് വെള്ളിയാഴ്ച്ച വൈകുന്നേരം 3.30 ന് ജനകീയ മനുഷ്യ ചങ്ങല സംഘടിപ്പിക്കും. വാർത്താ സമ്മേളനത്തിൽ കൺവീനർ മനോജ് തരിപ്പയിൽ, ചെയർമാൻ കെ പി ഹഖീം, ട്രഷറർ എൻ സി മുസ്തഫ എം പി ജയദേവൻ പങ്കെടുത്തു.
