സ്കൂളുകളിൽ പാമ്പു സുരക്ഷാ പരിശോധന കർശനമാക്കാൻ വനം വകുപ്പ്. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മാർഗനിർദേശങ്ങൾക്ക് പുറമേ സ്കൂളുകളിലെ സുരക്ഷയ്ക്കായി വനംവകുപ്പ് 13 അധിക നിർദ്ദേശങ്ങൾ തയ്യാറാക്കി. സ്കൂളുകൾക്ക് അന്തിമ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ ഇത്തവണ മുതൽ വനം വകുപ്പ് ക്ലിയറൻസും നിർബന്ധമാക്കി.
വിദ്യാലയങ്ങളിലെ സുരക്ഷാ പരിശോധന കർശനമായി പാലിക്കണമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ ഫോറസ്റ്റ് കൺസർവേറ്റർ മാർക്ക് കത്തയച്ചു. പരിശോധനയിൽ അപാകതകൾ കണ്ടെത്തിയാൽ സ്കൂൾ അധികൃതർ പരിഹരിക്കണം സർപ്പ വോളണ്ടിയർമാർ, സർപ്പ എജ്യുക്കേറ്റർമാർ എന്നിവരുടെ സഹായത്തോടെയാകും സുരക്ഷാ പരിശോധനയും ബോധവൽക്കരണവും. സ്കൂൾ അധികൃതർ ഓരോ ജില്ലയിലെയും സാമൂഹിക വനവൽക്കരണ വിഭാഗം മേധാവിക്ക് പരിശോധനയ്ക്കായി അപേക്ഷ നൽകണം. കുട്ടികൾക്കുള്ള സർപ്പ പാഠം ബോധവൽക്കരണ ക്ലാസുകൾ അധ്യായനം തുടങ്ങിയ ശേഷം ക്രമീകരിക്കും. എല്ലാ സ്കൂളിലെയും രണ്ട് ജീവനക്കാരുടെ മൊബൈലുകളിൽ സർപ്പ ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്നും നിർദ്ദേശമുണ്ട്.
അതേസമയം, സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റുള്ള മരണം. പാമ്പ് കടിയേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശിയായ വയോധികനാണ് മരിച്ചത്.
കഴിഞ്ഞ 24ാം തീയതി വീടിനുള്ളിൽ വെച്ചാണ് ചവറ അരിനെല്ലൂർ സ്വദേശി രാജേന്ദ്രന് അണലിയുടെ കടിയേൽക്കുന്നത്.കാഴ്ച പരിമിതിയുള്ള രാജേന്ദ്രന്റെ ആരോഗ്യ നില മോശമായതിനെ തുടർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ഇന്ന് രാവിലെ നില വഷളായി മരിച്ചു. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
