പേരാമ്പ്ര: പേരാമ്പ്ര വെള്ളിയ്യൂരിൽ സ്വകാര്യ ബസ്സും ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ടാങ്കർ ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 2.30-ഓടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. കോഴിക്കോട് നിന്നും കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന ‘അജ്ഫാൻ’ (KL 56 K 2511) ബസ്സും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളുടെയും മുൻഭാഗം പൂർണ്ണമായും തകർന്നു. ടാങ്കർ ലോറിയുടെ ഡ്രൈവർ തകർന്ന ക്യാബിനുള്ളിൽ കുടുങ്ങിപ്പോയി. പേരാമ്പ്രയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ക്യാബിൻ വെട്ടിപ്പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്. ബസ്സിൽ ഡ്രൈവർക്ക് തൊട്ടുപിന്നിലെ സീറ്റിലിരുന്ന യാത്രക്കാരിയും ബസ്സിനുള്ളിൽ കുടുങ്ങിയിരുന്നു. ഇവരെയും അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ വാഹനം പൊളിച്ചാണ് രക്ഷപ്പെടുത്തിയത്.
അപകടം നടന്ന ഉടനെ ബസ് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാൽ അത്ഭുതകരമായി രക്ഷപ്പെട്ടു. പരിക്കേറ്റ യാത്രക്കാരെയും ഡ്രൈവർമാരെയും ഉടൻ തന്നെ പേരാമ്പ്രയിലെയും കോഴിക്കോട്ടെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് പേരാമ്പ്ര-കുറ്റ്യാടി റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
