“സത്യം ഞാൻ പറയാം, കീർത്തന പറയുന്നത് കള്ളം”; വടകര എം.ഡി.എം.എ കേസിൽ പിടിയിലായ അധ്യാപിക

news image
Aug 20, 2026, 2:21 pm GMT+0000 payyolionline.in

വടകര: വടകരയിലെ എംഡിഎംഎ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പൊലീസിന്റെ പിടിയിലായ മൂന്ന് അധ്യാപികമാരിൽ ഒരാളായ കാവ്യ കോടതിയിൽ ഹാജരാക്കവേ മാധ്യമങ്ങളോടു പ്രതികരിച്ചു. ലഹരിക്കേസിലെ പ്രധാനി നിങ്ങളാണോ എന്ന ചോദ്യത്തിനാണ് കാവ്യ പ്രതികരിച്ചത്. താൻ പെട്ടുപോയതാണെന്നാണ് കാവ്യ പറഞ്ഞത്. എന്നാൽ കേസിൽ അറസ്റ്റിലായ മറ്റൊരു അധ്യാപികയായ കീർത്തന ഇങ്ങനെ അല്ലല്ലോ പറയുന്നതെന്ന മറുചോദ്യത്തിന് അവൾ പറയുന്നത് ശരിയല്ലെന്നും റിയാലിറ്റി താൻ പറയാമെന്നും കാവ്യ പറഞ്ഞു. എന്നാൽ കൂടുതൽ സംസാരിക്കാൻ അനുവദിക്കാതെ പൊലീസ് കാവ്യയെ കോടതിയിലേക്കു കൊണ്ടുപോയി.

മൂന്നു ദിവസം പൊലീസ് കസ്റ്റഡിയിൽ വിടണം എന്നാവശ്യപ്പെട്ടാണ് പൊലീസ് കാവ്യയെയും മറ്റൊരു പ്രതിയായ നീഷ്മയെയും വടകര കോടതിയിൽ ഹാജരാക്കിയത്. വെള്ളിയാഴ്ച വൈകിട്ട് നാലു മണിവരെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടു. പ്രതികളെ ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസ് കോടതിയെ സമീപിച്ചത്. സർവശിക്ഷ കേരളത്തിനു കീഴിൽ വിവിധ സ്കൂളുകളിലെ അധ്യാപകർക്കു പരിശീലനം നൽകുന്ന ബ്ലോക്ക് റിസോഴ്സ് സെന്ററിലെ അധ്യാപികമാരായിരുന്നു കേസിൽ പിടിയിലായ വി.പി.നീഷ്മ, കാവ്യ, കീർത്തന തുടങ്ങിയവർ.

കേസിൽ അറസ്റ്റിലായ ഇരിട്ടി സ്വദേശിയായ ഓൺലൈൻ ഡെലിവറി ഏജന്റ് ജിജിൽ കുര്യാക്കോസിനാണ് അധ്യാപികമാർ ലഹരിവിൽപനയിലൂടെ ലഭിച്ച പണം കൈമാറിയിരുന്നത്. കേസിലെ പ്രധാന പ്രതിയെന്നു സംശയിക്കുന്ന, നിരവധി ലഹരി കേസുകളിൽ പ്രതിയായ ഷിന്റോ ഷിബുവിനെ(22) ഇനിയും പിടികൂടാനായിട്ടില്ല. ഇയാൾ വാട്സാപ് സന്ദേശങ്ങളിലൂടെ ആസൂത്രിതമായാണു ലഹരി കച്ചവടം നടത്തിയത് എന്നാണു ലഭിക്കുന്ന വിവരം.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe