പയ്യോളി: പയ്യോളി ബസ് സ്റ്റാൻഡിന് തെക്കുവശം ദേശീയപാതയോരത്ത് സ്വകാര്യവ്യക്തി സർക്കാരിൻ്റെ ഭൂമികയ്യേറ്റം ചെയ്തതിനെതിരായും കയ്യേറ്റക്കാർക്ക് സഹായം ചെയ്യുന്ന നഗരസഭയുടെ നിലപാടിനെതിരായും സിപിഎം നേതൃത്വത്തിൽ പയ്യോളി നഗരസഭാ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. നഗരം ചുറ്റി പ്രകടനമായിഎത്തിയ മാർച്ചിനെ നഗരസഭ ഓഫീസ് കവാടത്തിൽ പൊലീസ് തടഞ്ഞു നിർത്തി. തുടർന്ന് മാർച്ചും ധർണയും ഏരിയ സെക്രട്ടറി എം പി ഷിബു ഉദ്ഘാടനം ചെയ്തു. പയ്യോളി നോർത്ത് ലോക്കൽ സെക്രട്ടറി എൻ സി മുസ്തഫ അധ്യക്ഷനായി.

സർക്കാർ ഭൂമി കയ്യേറ്റത്തിനെതിരെ സിപിഐ എം നേതൃത്വത്തിൽ പയ്യോളി നഗരസഭ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഏരിയ സെക്രട്ടറി എം പി ഷിബു ഉദ്ഘാടനം ചെയ്യുന്നു
ഏരിയ കമ്മിറ്റി അംഗങ്ങളായ ടി അരവിന്ദാക്ഷൻ, കെ ടി ലിഖേഷ് എന്നിവർ സംസാരിച്ചു. പയ്യോളി സൗത്ത് ലോക്കൽ സെക്രട്ടറി കെ കെ പ്രേമൻ സ്വാഗതം പറഞ്ഞു. പയ്യോളി വില്ലേജിലെ റീസർവേ 131/18 ൽ പെട്ടസർക്കാറിന്റെ അധീനത യിലുള്ള ഓവുചാലിന്റെ ഭാഗങ്ങൾ അവശേഷിക്കുന്ന പുറമ്പോക്ക് ഭൂമി എന്നിവ കയ്യേറി സ്വകാര്യ എടിഎം കൗണ്ടർ പരസ്യ ബോർഡ് എന്നിവ സ്ഥാപിച്ച്ചെങ്കല്ല് ഉപയോഗിച്ച് മതിൽ കെട്ടി 6 മീറ്റർ വീതിയിലാണ് കയ്യേറ്റം നടന്നിരിക്കുന്നത്.
കയ്യേറ്റത്തിനെതിരെ പരാതി കിട്ടിയ പ്രകാരം നഗരസഭ സ്റ്റോപ്പ് മെമ്മോ കൊടുത്തെങ്കിലും തുടർ നടപടി എന്ന നിലയിൽ നിയമനടപടികൾ സ്വീകരിക്കാൻ നഗരസഭ അധികാരികൾ തയ്യാറായില്ല. ജനകീയ പ്രതിഷേധമുയർന്നതോടെ സ്വകാര്യ വ്യക്തി ചെങ്കൽ മതിൽ പൊളിച്ച് കല്ല് എടുത്തു മാറ്റിയിട്ടുണ്ട്. എന്നാൽ പൊതു സ്ഥലത്ത് അന്യായമായി സ്ഥാപിച്ച സ്വകാര്യ എടിഎം കൗണ്ടറും, പരസ്യ ബോർഡും എടുത്തു മാറ്റാൻ തയ്യാറായിട്ടില്ല.