ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ പൊട്ടിത്തെറി: മരണസംഖ്യ 42, തൊഴിലാളികൾ തെറിച്ചുവീണത് 100 മീറ്റർ വരെ അകലേക്ക്

news image
Jul 1, 2025, 5:20 am GMT+0000 payyolionline.in

 

ഹൈദരാബാദ് ∙ തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിൽ മരുന്നുകളും അതിനുവേണ്ട രാസപദാർഥങ്ങളും ഉൽപാദിപ്പിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ മരിച്ചവരുടെ എണ്ണം 42 ആയി. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു.

പാശമൈലാരം വ്യവസായ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന സിഗാച്ചി ഫാർമ കമ്പനിയുടെ ഇരുനില പ്ലാന്റിലെ റിയാക്ടറിലാണ് ഇന്നലെ രാവിലെ 9.30നാണ് ഉഗ്രസ്ഫോടനമുണ്ടായത്. രാസപദാർഥങ്ങളിലെ ജലാംശം നീക്കം ചെയ്യുന്ന ഡ്രയറിൽ ഉന്നതമർദം രൂപപ്പെട്ടിനെത്തുടർന്നുണ്ടായ പ്രതിപ്രവർത്തനം മൂലമാണ് തീപിടിത്തമുണ്ടായതെന്നാണു പ്രാഥമിക വിവരം. അപകടമുണ്ടാകുമ്പോൾ 90 തൊഴിലാളികൾ സംഭവസ്ഥലത്തുണ്ടായിരുന്നു.

‘പൊട്ടിത്തെറിയിൽ പ്ലാന്റ് പൂർണമായി തകർന്നിട്ടുണ്ട്. സ്ഫോടനത്തിന്റെ ശക്തിയിൽ ഏതാനും തൊഴിലാളികൾ 100 മീറ്റർ അകലേക്കുവരെ തെറിച്ചുവീണു’’–തെലങ്കാന ആരോഗ്യമന്ത്രി ദാമോദർ രാജനരസിംഹ പറഞ്ഞു. കത്തിക്കരിഞ്ഞ മറ്റു മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന വേണ്ടിവരുമെന്ന് പൊലീസ് പറഞ്ഞു.

ഫാക്ടറിയിൽ നിന്നു നീക്കിയ അവശിഷ്ടങ്ങൾ ഇപ്പോഴും കത്തുകയാണ്. കൂടുതൽ പേർ അപകടത്തിൽ പെട്ടിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി ദുരന്തനിവാരണ സേന ഡയറക്ടർ ജനറൽ വൈ.നാഗറെഡ്ഡി പറഞ്ഞു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഇന്ന് രാവിലെ അപകടസ്ഥലം സന്ദർശിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe