തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതി വീട്ടിൽ ജന്മം നൽകിയ കുഞ്ഞ് മരിച്ചതിൽ ദുരൂഹത. കുഞ്ഞിന്റെ കഴുത്തിലും ശരീരത്തിലും മുറിവുകൾ കണ്ടെത്തി. ഇന്ന് ഉച്ചയോടെയായിരുന്നു യുവതി കുഞ്ഞിന് ജന്മം നൽകിയത്. അമിത രക്തസ്രാവത്തെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രി അധികൃതരാണ് സംശയം തോന്നി വിവരം പൊലീസിനെ അറിയിച്ചത്.
തിരുനന്തപുരം കാട്ടാക്കട പൂഴനാടാണാണ് സംഭവം നടന്നത്. പ്ലാവിളവീട്ടിൽ അൽത്താഫിന്റെ ഭാര്യ ഷംന(21)യാണ് ഇന്ന് ഉച്ചയോടെ വീട്ടിൽ പ്രസവിച്ചത്. പുറത്തുപോയിരുന്ന അൽത്താഫ് വീട്ടിൽ തിരിച്ചെത്തിയ സമയത്ത് വയറുവേദനയെ തുടർന്ന് കിടക്കുകയായിരുന്നു ഷംന. ആശുപത്രിയിൽ പോകണം എന്ന് പറഞ്ഞതോടെ അൽത്താഫ് ഓട്ടോറിക്ഷ വിളിക്കുന്നതിന് പോയി. ഈ സമയത്താണ് ഷംന കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞ് മരിക്കുകയും ചെയ്തിരുന്നു.
അൽത്താഫ് തിരികെ എത്തിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ ഷംനയേയും കുഞ്ഞിനേയും കാണുകയായിരുന്നു. ഉടൻ തന്നെ ഭർത്താവ് ഷംനയേയും കുഞ്ഞിനേയും ആശുപത്രിയിൽ എത്തിച്ചു. സംശയം തോന്നിയ ആശുപത്രി അധികൃതർ വിവരം കാട്ടാക്കട പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി നടത്തിയ പരിശോധനയിൽ കുഞ്ഞിന്റെ ശരീരത്തിൽ കഴുത്തിലും ശരീരത്തിലും മുറിവുകൾ കണ്ടെത്തി. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഷംന ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് അൽത്താഫ് മൊഴി നൽകി. ഒൻപത് മാസം ഗർഭിണിയായിരുന്നു ഷംന. . കുഞ്ഞിന്റേത് കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.
