കോഴിക്കോട് ടാഗോർഹാൾ വളപ്പ് മാലിന്യക്കൂനയാകുന്നു; കോർപ്പറേഷൻ വിലക്ക് മറികടന്ന് തള്ളൽ

news image
Jun 17, 2026, 3:35 am GMT+0000 payyolionline.in

കോഴിക്കോട് നഗരസഭയുടെ കർശന വിലക്കുകൾ നിലനിൽക്കെത്തന്നെ, പൊളിച്ചിട്ടിരിക്കുന്ന ടാഗോർഹാൾ വളപ്പിൽ വീണ്ടും വൻതോതിൽ മാലിന്യം തള്ളുന്നു. കാലപ്പഴക്കം കാരണം തകർച്ചാഭീഷണി നേരിട്ടതിനെത്തുടർന്ന് കഴിഞ്ഞ മാർച്ചിലാണ് ടാഗോർഹാൾ പൊളിച്ചുമാറ്റിയത്. എന്നാൽ ഇതിന്റെ പുനർനിർമാണം അനന്തമായി നീണ്ടുപോയതോടെ പ്രദേശം പൂർണമായും ഒരു മാലിന്യഭൂമിയായി മാറുകയായിരുന്നു. ഫ്ളാറ്റുകളും മറ്റ് നിരവധി കെട്ടിടങ്ങളുമുള്ള കടുത്ത ജനവാസമേഖലയായ ഇവിടെ, കെട്ടിക്കിടക്കുന്ന മാലിന്യത്തിൽനിന്നുള്ള രൂക്ഷമായ ദുർഗന്ധംമൂലം പരിസരവാസികൾ വലിയതോതിൽ ബുദ്ധിമുട്ടുകയാണ്. നിലവിൽ ഈ വളപ്പിന്റെ ഒരു വശം മുഴുവൻ മാലിന്യച്ചാക്കുകൾ കൂട്ടിയിട്ടിരിക്കുന്ന അവസ്ഥയിലാണ്. മഴ പെയ്തുതുടങ്ങിയതോടെ പ്രദേശത്തെ സാഹചര്യം കൂടുതൽ വഷളായിട്ടുണ്ട്. പൊതുജനങ്ങൾ അധികം ശ്രദ്ധിക്കാതിരുന്ന തിരഞ്ഞെടുപ്പുസമയത്താണ് ഇവിടെ വീണ്ടും വ്യാപകമായി മാലിന്യം തള്ളാൻ തുടങ്ങിയതെന്ന് നാട്ടുകാർ പറയുന്നു.

​വിവിധ ഭാഗങ്ങളിൽനിന്നും ഇവിടേക്ക് മാലിന്യം വൻതോതിൽ എത്തിത്തുടങ്ങിയതോടെ ഒരു മാസം മുൻപ് തന്നെ നഗരസഭയുടെ ആരോഗ്യവിഭാഗം ഇവിടെ മാലിന്യം തള്ളുന്നത് ഔദ്യോഗികമായി വിലക്കിയിരുന്നു. എന്നാൽ ചൊവ്വാഴ്ച വൈകീട്ടും ഇവിടെ കവറുകളിലാക്കിയ മാലിന്യം തള്ളിയതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം, അറുപത്തിമൂന്നാം വാർഡായ മൂന്നാലിങ്ങൽ വാർഡിൽനിന്നു ശേഖരിക്കുന്ന മാലിന്യങ്ങൾ തരംതിരിക്കുന്ന ജോലികൾ മാത്രമാണ് ഇവിടെ നടക്കുന്നതെന്നാണ് ഹരിതകർമസേനാംഗങ്ങളുടെ വാദം. എന്നാൽ ഈ പ്രവർത്തനംപോലും തങ്ങളുടെ അനുമതിയോടെയല്ല നടക്കുന്നതെന്ന് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കുന്നു. നിലവിൽ ഇവിടെയുള്ള മാലിന്യത്തിന്റെ ഒരു ഭാഗം തരംതിരിക്കുന്നതിനായി എം.സി.എഫിലേക്ക് മാറ്റുമെന്നും, ബാക്കി വരുന്നവ സംസ്കരണത്തിനായി ഉടൻതന്നെ കയറ്റി അയക്കുമെന്നുമാണ് കോർപ്പറേഷൻ ആരോഗ്യവിഭാഗം അറിയിച്ചിട്ടുള്ളത്. കൃത്യമായ മേൽനോട്ടമില്ലാത്തതുമൂലം ഈ പ്രദേശം നഗരത്തിലെ മറ്റൊരു ‘ഞെളിയൻപറമ്പ്’ ആയി മാറുമോയെന്ന ആശങ്കയിലാണ് ഇപ്പോൾ പരിസരവാസികൾ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe