രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസിൽ തടസഹരജിയുമായി പരാതിക്കാരൻ സുപ്രീംകോടതിയിൽ

news image
Jul 12, 2023, 7:04 am GMT+0000 payyolionline.in

ന്യൂഡൽഹി: ‘മോദി’ പരാമർശവുമായി ബന്ധപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസിൽ തടസഹരജിയുമായി പരാതിക്കാരൻ സുപ്രീംകോടതിയിൽ. ഗുജറാത്ത് ഹൈകോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി സുപ്രീംകോടതിയെ സമീപിക്കാനിരിക്കെയാണ് ബി.ജെ.പി എം.എൽ.എയും ഗുജറാത്ത് മുൻ മന്ത്രിയുമായ പൂർണേഷ് മോദി തടസഹരജി നൽകിയത്. രാഹുൽ ഗാന്ധിയുടെ അപ്പീൽ ഹരജി പരിഗണിക്കുമ്പോൾ തന്‍റെ ഭാഗം കൂടി കേട്ട ശേഷമെ വിധി പറയാവൂ എന്നാണ് തടസഹരജി കൊണ്ട് പൂർണേഷ് ലക്ഷ്യമിടുന്നത്.

‘മോദി’ പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ സൂറത്ത് കോടതി വിധിച്ച തടവുശിക്ഷ സ്‌റ്റേ ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമർപ്പിച്ച പുനഃപരിശോധന ഹരജി ഗുജറാത്ത് ഹൈകോടതി തള്ളിയിരുന്നു. ഇതേതുടർന്ന് സൂറത്ത് കോടതിയുടെ ശിക്ഷാവിധി പ്രകാരം രാഹുലിനെതിരെ പ്രഖ്യാപിക്കപ്പെട്ട അയോഗ്യത നിലനിൽക്കും. ഇതാണ് ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ രാഹുൽ തീരുമാനിച്ചത്.

2019 ഏപ്രിൽ 13ന് ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകത്തിലെ കോലാറിൽ സംഘടിപ്പിച്ച റാലിയിൽ നടത്തിയ പ്രസംഗത്തിൽ മോദി സമുദായത്തെ രാഹുൽ ഗാന്ധി അവഹേളിച്ചെന്നാണ് കേസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച്​ നടത്തിയ പരാമർശമാണ് രാഹുലിന് തിരിച്ചടിയായത്.

‘കള്ളന്മാരുടെയെല്ലാം പേരുകളില്‍ എങ്ങനെയാണ് മോദി എന്നു വന്നത്. നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി എല്ലാവരുടെയും പേരില്‍ മോദിയുണ്ട്’ എന്നായിരുന്നു രാഹുലി​​ന്‍റെ പരാമർശം. തുടർന്ന് മോദി സമുദായത്തെ അവഹേളിച്ചെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി എം.എൽ.എയും ഗുജറാത്ത് മുൻ മന്ത്രിയുമായ പൂർണേഷ് മോദി പരാതി നൽകി. തുടർന്ന് ഐ.പി.സി 504 വകുപ്പ് പ്രകാരം കേസ് രാഹുലിനെതിരെ കേസെടുത്തു.

മാർച്ച് 23ന് കേസ് പരിഗണിച്ച സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രാഹുൽ ഗാന്ധിക്ക് പരമാവധി തടവുശിക്ഷയായ രണ്ട് വർഷം വിധിച്ചു. തുടർന്ന് രാഹുലിന്‍റെ വയനാട് ലോക്സഭാംഗത്വം റദ്ദാക്കുകയും ആറു വർഷത്തേക്ക് തെരഞ്ഞെടുപ്പ് അയോഗ്യത നിലവിൽ വരുകയും ചെയ്തു.

താൻ ആരെയും വേദനിപ്പിക്കാനല്ല പരാമർശം നടത്തിയതെന്നും പരാമർശ ഉദ്ദേശ്യം മോശമായിരുന്നില്ലെന്നും മോദി പരാമർശത്തോട് രാഹുൽ ഗാന്ധി പ്രതികരിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe