‘ഓണക്കാലമായതോടെ നിലവാരം കുറഞ്ഞ ചരക്കുകൾ കൊണ്ടുവന്നു തെരു വീഥികൾ കയ്യടക്കുന്നു’, ഉടൻ നടപടി വേണമെന്ന് ആവശ്യം

news image
Aug 14, 2023, 8:22 am GMT+0000 payyolionline.in

തിരുവനന്തപുരം: ഓണക്കാലത്തെ വഴി വാണിഭ മാഫിയയെ പിടിച്ചു കെട്ടുവാൻ സർക്കാർ തയ്യാറാകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന രക്ഷാധികാരി കമലാലയം സുകു. ഓണക്കാലം ആകുമ്പോൾ അന്യസംസ്ഥാന തൊഴിലാളികളെ വാടകക്കെടുത്ത് അന്യസംസ്ഥാനങ്ങളിൽ നിന്നും നിലവാരം കുറഞ്ഞ ചരക്കുകൾ കൊണ്ടുവന്നു തെരു വീഥികൾ കയ്യടക്കി നടത്തുന്ന നിയമ വിരുദ്ധമായ കച്ചവടത്തെ തടയാൻ സത്വര നടപടികൾ എടുക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരം ജില്ല സെക്രട്ടറിയേറ്റ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാരിന്റെ നികുതി വെട്ടിച്ചുകൊണ്ടും, വ്യാപാര നിയമങ്ങളും, റോഡ് നിയമങ്ങളും ലംഘിച്ചുകൊണ്ട് നിലവാരം കുറഞ്ഞ ചരക്കുകൾ കേരളത്തിൽ എത്തിക്കുന്നുണ്ട്. ഇതിനായി വലിയ മാഫിയ ഉത്സവ സമയങ്ങളിൽ സജീവമാകുന്നത് തടയുന്നതിന് സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുകയാണ്. ഇത് പക്ഷെ കേരളത്തിലെ വ്യാപാരികളെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന്  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റും കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് (CAIT) ദേശീയ സെക്രട്ടറിയുമായ എസ്എസ് മനോജ് പറഞ്ഞു.

ഇത്തരക്കാർക്ക് ഐഡന്റി കാർഡ് കൊടുത്തുകൊണ്ട് അംഗീകൃത വ്യാപാരത്തിന് തുല്യമായതോ അതിലുപരിയോ സംരക്ഷണം നൽകുന്ന സർക്കാർ നയം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉത്സവകാലത്ത് അശാസ്ത്രീയവും വിചിത്രവുമായ പല നിബന്ധനകൾക്കും വിധേയമായാണ് വ്യാപാരികൾ കേരളത്തിൽ കച്ചവടം ചെയ്യുന്നത്. അത്തരത്തിലുള്ള വ്യാപാരികളെ സംരക്ഷിക്കുവാനുള്ള ഒരു നയവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തത് വ്യാപാരികളുടെ പ്രതിസന്ധികൾക്ക് ആക്കം കൂട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡണ്ട്  ആര്യശാല സുരേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കരമന മാധവൻകുട്ടി, ജില്ലാ വർക്കിംഗ് പ്രസിഡൻറ് വെഞ്ഞാറമൂട് ശശി, ജില്ലാ ജനറൽ സെക്രട്ടറി  അസീം  മീഡിയ, ജില്ലാ ട്രഷറർ  നെട്ടയം മധു, നേതാക്കളായ പോത്തൻകോട് അനിൽ, എസ് മോഹനൻ കുമാർ, ബാലരാമപുരം എച്. എ. നൗഷാദ്, വിതുര മാടസ്വാമി പിള്ള, പെരുമ്പഴുതൂർ രവീന്ദ്രൻ, ജി മോഹൻ തമ്പി, എസ്. ആർ. രഘുനാഥൻ, കാട്ടാക്കട ദാമോദരപിള്ള, അഡ്വക്കേറ്റ് സതീഷ് വസന്ത്, പാലോട് രാജൻ, പാളയം പത്മകുമാർ, എൻ. കണ്ണദാസൻ, കരമന ശിവകുമാർ, കെ. ഗിരീഷ് കുമാർ, കെ. എസ്. സച്ചുലാൽ, എസ്.
 മുരുക തേവർ തുടങ്ങിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe